ദുബൈ: ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽനിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്മാറിയതായി റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിമാനത്താവള മേഖലയിൽ സ്വകാര്യവത്കരണം നടപ്പാക്കാൻ പാകിസ്താൻ സർക്കാർ ശ്രമം നടത്തിയിരുന്നു.
ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് യു.എ.ഇക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറിൽ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. എന്നാൽ ഇപ്പോൾ, ഈ കരാറിൽനിന്ന് യു.എ.ഇ പിന്മാറിയതായി പാകിസ്താനിലെ പ്രമുഖ ദിനപത്രമായ എക്സ്പ്രസ് ട്രിബൂൺ റിപ്പോർട്ട് ചെയ്യുന്നു.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഡൽഹിയിൽ നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ നിർണായക നീക്കം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. മൂന്ന് മണിക്കൂർ മാത്രമേ നീണ്ടുനിന്നിരുന്ന ചർച്ചക്കായി യു.എ.ഇ പ്രസിഡന്റ് ആറ് മണിക്കൂർ ദൈർഘ്യമുള്ള യാത്ര നടത്തി ഡൽഹിയിലെത്തിയത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചാവിഷയമായിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉണ്ടായ യു.എ.ഇയുടെ തീരുമാനം ദക്ഷിണേഷ്യൻ രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് പുതിയ വിലയിരുത്തലുകൾക്ക് വഴിയൊരുക്കുന്നുണ്ടെന്ന വിലയിരുത്തലും ശക്തമാണ്.
ഇതിനിടെ, പാകിസ്താൻ സൗദി അറേബ്യയുമായി ചേർന്ന് ‘ഇസ്‌ലാമിക് നാറ്റോ’ എന്നറിയപ്പെടുന്ന പ്രതിരോധ സഖ്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായും ശ്രദ്ധേയമായ തീരുമാനങ്ങൾ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി 2025 സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരു പ്രതിരോധ കരാറിൽ ഒപ്പുവെച്ചതായി റിപ്പോർട്ടുകളുണ്ട്. കരാർ പ്രകാരം, ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ നീക്കങ്ങളും മേഖലാ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ട്.









































