ദുബൈ: ലോകത്തെ മുൻനിര നാല് ഫിനാൻഷ്യൽ സെന്ററുകളിൽ ഒന്നായി മാറുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സഅബീലിൽ സ്ഥിതി ചെയ്യുന്ന Dubai International Financial Centre (ഡി.ഐ.എഫ്.സി)യുടെ രണ്ടാംഘട്ട വികസനം പ്രഖ്യാപിച്ചു. 10,000 കോടി ദിർഹം നിക്ഷേപം ഉൾപ്പെടുന്ന പദ്ധതി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ Sheikh Mohammed bin Rashid Al Maktoum യാണ് പ്രഖ്യാപിച്ചത്.
ദേശീയ സമ്പദ്‌വ്യവസ്ഥ ഗുണപരമായ പരിവർത്തനങ്ങളിലൂടെ കടന്നുപോകുകയാണെന്നും, ഡി.ഐ.എഫ്.സി യുടെ പുതിയ വിപുലീകരണം ഈ വളർച്ചയ്ക്ക് നിർണായക വേഗം നൽകുമെന്നും ശൈഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു. ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ ഭാവി ദിനംപ്രതി കൂടുതൽ ദൃഢമാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിപുലീകരണത്തിന്റെ ഭാഗമായി പ്രതിവർഷം 50,000 വിദ്യാർഥികൾക്ക് സേവനം നൽകാൻ കഴിയുന്ന രീതിയിൽ ഡി.ഐ.എഫ്.സി അക്കാദമിയുടെ ശേഷി വർധിപ്പിക്കും. ഇതോടൊപ്പം 6,000 കമ്പനികളെയും 30,000 നിർമിത ബുദ്ധി വിദഗ്ധരെയും ഉൾക്കൊള്ളാൻ കഴിയുന്ന, ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഡിജിറ്റൽ സാമ്പത്തിക ഇന്നൊവേഷൻ ഹബ്ബും വികസിപ്പിക്കും.
ധനകാര്യ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായി സാഹിത്യ–സാംസ്കാരിക കേന്ദ്രങ്ങൾ, സമ്മേളന ഹാളുകൾ, ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 17 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വികസന പദ്ധതിയിൽ 1,25,000 പ്രൊഫഷണലുകൾക്ക് പ്രവർത്തിക്കാൻ സൗകര്യമുണ്ടാകും.
2004ൽ സ്ഥാപിതമായ ഡി.ഐ.എഫ്.സി, ആഗോള ധനകാര്യ സ്ഥാപനങ്ങൾ, നൂതനാശയങ്ങൾ, പ്രൊഫഷണൽ സേവന സ്ഥാപനങ്ങൾ എന്നിവയെ ആകർഷിക്കുന്ന ശക്തമായ സാമ്പത്തിക കേന്ദ്രമായി വളർന്നു. ഡി.ഐ.എഫ്.സി അതോറിറ്റി, ദുബൈ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി, ഡി.ഐ.എഫ്.സി കോടതികൾ എന്നീ മൂന്ന് സ്വതന്ത്ര ഘടകങ്ങളുടെ പിന്തുണയോടെ, നിയമപരമായ ഉറപ്പും നിയന്ത്രണ സുതാര്യതയും ബിസിനസ് ചടുലതയും ഒരുമിപ്പിക്കുന്ന ശക്തമായ സാമ്പത്തിക ആവാസവ്യവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്.









































