മുംബൈ: വിമാനാപകടത്തിൽ മരിച്ച എൻ.സി.പി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യ സുനേത്ര പവാർ ശനിയാഴ്ച ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായാണ് സുനേത്ര പവാർ സ്ഥാനമേൽക്കുന്നത്.
മന്ത്രിസഭയിൽ കായികവും എക്സൈസും വകുപ്പുകൾ സുനേത്ര പവാർ കൈകാര്യം ചെയ്യും. അജിത് പവാർ വഹിച്ചിരുന്ന ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഏറ്റെടുക്കും.
ഉച്ചയ്ക്ക് ചേരുന്ന എൻ.സി.പി നിയമസഭാ കക്ഷി യോഗത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന നേതാവുമായ ജഗൻ ഭുജ്ബൽ അറിയിച്ചു. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
പാർട്ടിയിലും പവാർ കുടുംബത്തിലും ഏകാഭിപ്രായം രൂപപ്പെട്ടതിനെ തുടർന്നാണ് സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. മുഖ്യമന്ത്രി ഫഡ്നാവിസും ഇതിന് അനുമതി നൽകിയതായി എൻ.സി.പി നേതൃത്വം അറിയിച്ചു.
നിലവിൽ രാജ്യസഭാ അംഗമായ സുനേത്ര പവാർ, മന്ത്രിസഭയിൽ പ്രവേശിക്കുന്നതിനാൽ ആറുമാസത്തിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അജിത് പവാറിന്റെ മണ്ഡലമായ ബരാമതിയിൽ നിന്ന് മത്സരിക്കാനാണ് സാധ്യത.
ബുധനാഴ്ച രാവിലെയായിരുന്നു അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്. പുണെ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം. അംഗരക്ഷകരും വിമാന ജീവനക്കാരും ഉൾപ്പെടെ ആറുപേർ മരണപ്പെട്ടു. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തിയ നേതാവിന്റെ നിര്യാണം സംസ്ഥാനത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.










































