ന്യൂഡൽഹി | UAE വാർത്ത
ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടുത്ത വിമർശനവുമായി രംഗത്തെത്തി. കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ താത്പര്യം വിട്ടുകൊടുത്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നീണ്ടുനിന്ന ചർച്ചകൾക്ക് പിന്നാലെ ഇന്ത്യ–അമേരിക്ക വ്യാപാര കരാറിൽ ഒപ്പുവച്ചത് കടുത്ത സമ്മർദങ്ങൾക്ക് വഴങ്ങിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. “പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തതാണ് പ്രധാന കാര്യം. പൊതുജനങ്ങൾ ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. ഈ കരാറിലൂടെ നിങ്ങളുടെ കഠിനാധ്വാനം വിറ്റു, കർഷകരുടെ താത്പര്യങ്ങൾ വിറ്റു, രാജ്യത്തെ തന്നെ വിറ്റു” എന്നാണ് പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്.
“നരേന്ദ്രമോദിക്ക് ഭയമുണ്ട്. അദ്ദേഹത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തിയവർ തന്നെ ഇപ്പോൾ അത് തകർക്കുകയാണ്. ചില കേസുകളും പുറത്തുവരാനിരിക്കുന്ന വിവരങ്ങളും അദ്ദേഹത്തിന് സമ്മർദമാകുന്നു. ഈ സമ്മർദങ്ങളുടെ പശ്ചാത്തലത്തിലാണ് കരാറിൽ ഒപ്പുവച്ചത്” എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ–യുഎസ് വ്യാപാര കരാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താമെന്ന് ഇന്ത്യ സമ്മതിച്ചുവെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്.
കേന്ദ്ര സർക്കാർ കരാറിനെ ന്യായീകരിച്ചു. മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്നും, ദേശീയ താത്പര്യവും പൊതുജന താത്പര്യവും സംരക്ഷിച്ചുകൊണ്ടാണ് കരാർ ഒപ്പുവച്ചതെന്നും കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. പ്രധാനമന്ത്രിയും ട്രംപും തമ്മിലുള്ള സൗഹൃദം കരാറിന് സഹായകമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.










































