ദുബായ് മെട്രോയിൽ സുരക്ഷയും അച്ചടക്കവും സുഗമമായ യാത്രാനുഭവവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാനൊരുങ്ങി അധികൃതർ. സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷയും പ്രവർത്തനക്ഷമതയും നിലനിർത്തുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ ലംഘിച്ചാൽ 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കും.
മെട്രോയിൽ ഭക്ഷണം കഴിക്കുക, പാനീയങ്ങൾ കുടിക്കുക, തെറ്റായ ക്യാബിനിൽ പ്രവേശിക്കുക തുടങ്ങിയ ചെറിയ നിയമലംഘനങ്ങൾ മുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, പുകവലിക്കുക, പൊതുമുതൽ നശിപ്പിക്കുക, എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ വരെ ഈ പിഴകളുടെ പരിധിയിൽ വരുന്നു.
ആർടിഎ മാർഗനിർദ്ദേശങ്ങൾ പ്രകാരം, പെരുമാറ്റച്ചട്ട ലംഘനങ്ങൾക്ക് സാധാരണയായി 100 ദിർഹം മുതലാണ് പിഴ ആരംഭിക്കുന്നത്. എന്നാൽ സുരക്ഷാ നിയമങ്ങളുടെ ലംഘനത്തിന് 2,000 ദിർഹം വരെ പിഴ ഒടുക്കേണ്ടി വരും. കുറ്റങ്ങൾ ആവർത്തിക്കുകയാണെങ്കിൽ കൂടുതൽ നിയമനടപടികൾ നേരിടേണ്ടിവരും. ഈ പിഴകൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് പൊതുസുരക്ഷ ഉറപ്പാക്കാനും മെട്രോയുടെ സൗകര്യങ്ങൾ സംരക്ഷിക്കാനും മികച്ച യാത്രാനുഭവം നൽകാനുമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.









































