മലപ്പുറം: സമൂഹത്തിന്റെ സുസ്ഥിര വളർച്ചയ്ക്കും പുരോഗതിക്കും ഐക്യത്തോടെ നിൽക്കേണ്ടത് അനിവാര്യമാണെന്ന് സമസ്ത എ.പി വിഭാഗം അഭിപ്രായപ്പെട്ടു. മലപ്പുറം കോട്ടക്കലിൽ ചേർന്ന എ.പി വിഭാഗം സമസ്തയുടെ നൂറാം വാർഷിക സെന്റനറി വിളംബര സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയും സമീപിക്കണമെന്ന് കാന്തപുരം വിഭാഗം ആവശ്യപ്പെട്ടു. വാക്കുകളിലൂടെയോ പ്രവർത്തനങ്ങളിലൂടെയോ ഐക്യശ്രമങ്ങൾക്ക് വിഘാതമാകുന്ന ഇടപെടലുകൾ ആരുടെയും ഭാഗത്ത് നിന്നുമുണ്ടാകരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ക്രിയാത്മകമായ ഐക്യചർച്ചകൾക്ക് തങ്ങൾ ഇപ്പോഴും സന്നദ്ധമാണെന്നും സ്ഥാപിത ലക്ഷ്യങ്ങൾ മുൻനിർത്തി സംവാദത്തിന് തയ്യാറാണെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
അതേസമയം, ഇ.കെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ നടത്തിയ ‘ഘർവാപസി’ പരാമർശത്തിൽ എ.പി വിഭാഗം അതൃപ്തി പ്രകടിപ്പിച്ചു. വിട്ടുപോയ സുന്നി സംഘടനകൾ മാതൃസംഘടനയിലേക്ക് മടങ്ങിവരണമെന്നായിരുന്നു ജിഫ്രി തങ്ങളുടെ പ്രസ്താവന. “നമ്മൾ ഘർവാപസി എന്നൊക്കെ കേട്ടിട്ടില്ലേയ?” എന്ന അദ്ദേഹത്തിന്റെ പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്.
കാസർകോട് കുണിയയിൽ നടന്ന ഇ.കെ വിഭാഗത്തിന്റെ സമസ്ത നൂറാം വാർഷിക സമ്മേളനത്തിലായിരുന്നു ജിഫ്രി തങ്ങൾ ഈ പരാമർശം നടത്തിയത്. സുന്നി സംഘടനകളുടെ ഐക്യം ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു മഹാസമ്മേളനം സമാപിച്ചത്.










































