ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ആഗോള തീരുവകൾക്ക് യുഎസ് സുപ്രീം കോടതി തടയിട്ട സംഭവത്തിന് പിന്നാലെ, വിധിക്ക് പിന്നിലെ നിർണായക വാദങ്ങളുമായി ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കറ്റ്യാൽ ശ്രദ്ധ നേടുന്നു.
ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കുവേണ്ടി യുഎസ് സുപ്രീം കോടതിയിൽ ഹാജരായ നീൽ കറ്റ്യാൽ, ട്രംപ് ചുമത്തിയ തീരുവകൾ ഭരണഘടനാവിരുദ്ധമാണെന്ന് ശക്തമായി വാദിച്ചു. നികുതികളും തീരുവകളും നിശ്ചയിക്കാനുള്ള അധികാരം പ്രസിഡന്റിനല്ല, കോൺഗ്രസിനാണെന്ന ഭരണഘടനാ വ്യവസ്ഥയാണ് അദ്ദേഹം മുന്നോട്ടുവച്ച പ്രധാന വാദം.
വെള്ളിയാഴ്ച വിധി വന്നതിനു പിന്നാലെ “വിജയം” എന്ന് സാമൂഹ്യമാധ്യമത്തിൽ കുറിച്ച നീൽ കറ്റ്യാൽ, മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് ആക്ടിംഗ് സോളിസിറ്റർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
“അമേരിക്കൻ സംവിധാനത്തിൽ സംഭവിച്ച മഹത്തായ കാര്യങ്ങളിൽ ഒന്നാണ് ഈ വിധി. കുടിയേറ്റക്കാരുടെ മകനായ എനിക്ക് സുപ്രീം കോടതിയിൽ ഹാജരായി, പ്രസിഡന്റിന്റെ നടപടികൾ നിയമവിരുദ്ധമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത് അഭിമാനകരമാണ്,” എന്ന് അദ്ദേഹം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
“ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാകാം ഒരാൾ, പക്ഷേ ഭരണഘടന ലംഘിക്കാൻ ആരെയും അനുവദിക്കാനാവില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയിൽ കടുത്ത ചോദ്യങ്ങൾ നേരിടേണ്ടി വന്നതായും, തീവ്രമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിജയം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
1970-ൽ ഷിക്കാഗോയിൽ ജനിച്ച നീൽ കറ്റ്യാലിന്റെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് കുടിയേറിയവരാണ്. മാതാവ് ഡോക്ടറും പിതാവ് എൻജിനീയറുമാണ്.
ആഗോള വ്യാപാരരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച ട്രംപിന്റെ തീരുവനയത്തിന് നിയമപരമായ തിരിച്ചടി ലഭിച്ചതിൽ നീൽ കറ്റ്യാലിന്റെ വാദങ്ങൾ നിർണായക പങ്കുവഹിച്ചുവെന്ന വിലയിരുത്തലാണ് ഉയരുന്നത്.
Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.
Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.










































