ആയിരം ദിവസത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ ആയിരത്തിലധികം ശസ്ത്രക്രിയകളും നിർണായക ലബോറട്ടറി പരിശോധനകളും പൂർത്തിയാക്കി
ഗാസ സിറ്റി / അബുദാബി:ഗാസയിൽ യുഎഇ സ്ഥാപിച്ച ഫീൽഡ് ആശുപത്രിയിലൂടെ 1,16,740 ഓളം ഫലസ്തീനികൾക്ക് ഇതുവരെ ചികിത്സ ലഭ്യമാക്കിയതായി ഔദ്യോഗിക കണക്കുകൾ. യുദ്ധക്കെടുതി അനുഭവിക്കുന്ന പ്രദേശത്ത് അത്യാധുനിക ശസ്ത്രക്രിയകളും രോഗനിർണയ സംവിധാനങ്ങളും ഉറപ്പാക്കി ആയിരക്കണക്കിന് ആളുകൾക്കാണ് എമിറാത്തി മെഡിക്കൽ സംഘം ജീവന്റെ തണലേകുന്നത്.
ഗാസയിലെ തകർന്ന ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന യുഎഇ ഫീൽഡ് ആശുപത്രിയിൽ ഇതുവരെ 1,045 സങ്കീർണ്ണ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. ഗുരുതരമായി പരിക്കേറ്റവർക്കും അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നവർക്കുമാണ് എമിറാത്തി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയത്.
ചികിത്സയ്ക്ക് പുറമെ രോഗനിർണയ മേഖലയിലും വലിയ സേവനമാണ് ആശുപത്രി കേന്ദ്രീകരിച്ച് നടക്കുന്നത്. 12,270 ലബോറട്ടറി പരിശോധനകളും 11,017 മെഡിക്കൽ ഇമേജിങ് (എക്സ്-റേ, സിടി സ്കാൻ തുടങ്ങിയവ) പരിശോധനകളും ഫീൽഡ് ആശുപത്രിയിൽ ഇതിനകം പൂർത്തിയാക്കി. കൃത്യമായ രോഗനിർണയത്തിലൂടെ കുട്ടികളും സ്ത്രീകളും മുതിർന്നവരും അടങ്ങുന്ന രോഗികൾക്ക് തക്കസമയത്ത് മികച്ച ചികിത്സ നൽകാൻ സാധിച്ചു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ നിർദേശപ്രകാരം ആരംഭിച്ച ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ ദുരിതാശ്വാസ ദൗത്യത്തിന്റെ ഭാഗമായാണ് ഈ മെഡിക്കൽ സേവനങ്ങൾ നൽകുന്നത്. ആയിരം ദിവസം പിന്നിട്ട യുഎഇയുടെ മൊത്തം സഹായ പദ്ധതികൾക്ക് കീഴിൽ ഗാസയിലെ ഫീൽഡ് ആശുപത്രി, മെഡിക്കൽ സെന്ററുകൾ, ഈജിപ്തിലെ അൽ അരീഷിൽ പ്രവർത്തിക്കുന്ന ഫ്ലോട്ടിങ് ആശുപത്രി എന്നിവ വഴി 2,30,000ത്തിലധികം ആളുകൾക്കാണ് വൈദ്യസഹായം ലഭിച്ചത്.
തീവ്രപരിചരണ വിഭാഗം, ശസ്ത്രക്രിയ തിയേറ്ററുകൾ, പീഡിയാട്രിക്, ഓർത്തോപീഡിക് വിഭാഗങ്ങൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഗാസയിലെ ഫീൽഡ് ആശുപത്രിയിലുണ്ട്. ആക്രമണങ്ങളിൽ അവയവങ്ങൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമ അവയവങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും പുനരധിവാസത്തിനുമുള്ള പ്രത്യേക പദ്ധതികളും യുഎഇ നടപ്പിലാക്കി വരുന്നു.
ഇതിനുപുറമെ, ഗുരുതരമായി പരിക്കേറ്റ കുട്ടികളെയും അർബുദ രോഗികളെയുമടക്കം ആയിരക്കണക്കിന് ഫലസ്തീനികളെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും തടസ്സമില്ലാതെ ഗാസയിലെത്തിച്ച് ഫീൽഡ് ആശുപത്രിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കി.










