തെഹ്റാൻ: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ആയത്തുല്ല അലി റസ അറാഫിയെ താൽക്കാലിക പിൻഗാമിയായി പ്രഖ്യാപിച്ചു. സ്ഥിരം പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഭരണ ചുമതലകൾ നിർവഹിക്കാൻ മൂന്നംഗ താൽക്കാലിക കൗൺസിൽ രൂപീകരിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
67 കാരനായ അറാഫി ഇറാനിലെ ഗാർഡിയൻ കൗൺസിലിലെ അംഗവും ഭരണഘടനാ നിരീക്ഷക സംഘത്തിലെ പ്രമുഖ നേതാവുമാണ്. ജുഡീഷ്യൽ മേധാവി ഗുലാം ഹുസൈൻ മുഹ്സിൻ ഇജീ, പ്രസിഡന്‍റ് മസൂദ് പെസെശ്ക്യാൻ എന്നിവരും താൽക്കാലിക കൗൺസിലിലെ മറ്റ് അംഗങ്ങളാണ്. രാജ്യത്തിന്റെ ഭരണഘടനാപ്രകാരം പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഈ കൗൺസിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളും.
ഖാംനഈ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ. ഖാംനഈയുടെ മരണം ആദ്യമായി പുറത്തുവിട്ടത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണെന്ന് റിപ്പോർട്ടുകളുണ്ട്. പിന്നീട് ഇറാനിലെ വാർത്ത ഏജൻസികൾ മരണവാർത്ത സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഖാംനഈയുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഖാംനഈയുടെ മരണത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ പൊതു അവധിയും 40 ദിവസത്തെ ദേശീയ ദുഃഖാചരണവും ഇറാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 1989 മുതൽ പരമോന്നത നേതാവായിരുന്ന ഖാംനഈ ഇറാന്റെ സൈനിക-രാഷ്ട്രീയ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു.
English Summary:
Ali Reza Arafi has been appointed as Iran’s interim Supreme Leader after the reported death of Ayatollah Ali Khamenei. A three-member council, including the president and judiciary chief, will oversee leadership duties until a permanent successor is chosen.










































