ഐ.സി.സി ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കാഴ്ചക്കാരെ ആകർഷിച്ച ടൂർണമെന്റായി മാറുന്നു. നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിൽ മാത്രം മത്സരങ്ങൾ കണ്ടവരുടെ എണ്ണം 50 കോടിയെ (500 മില്യൺ) പിന്നിട്ടതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അറിയിച്ചു. ഏതൊരു ടി20 ലോകകപ്പിനും ഇതുവരെ ലഭിച്ച ഏറ്റവും വലിയ വ്യൂവർഷിപ്പാണിത്.
ഈ നേട്ടം ജയ് ഷാ തന്റെ എക്സ് (X) അക്കൗണ്ടിലൂടെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ക്രിക്കറ്റിനെ ആഗോളതലത്തിൽ കൂടുതൽ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചതെന്നും ഇന്ത്യൻ ആരാധകരിൽനിന്ന് ലഭിച്ച പ്രതികരണം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു.
ടി.വിയ്ക്ക് പുറമെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കാഴ്ചക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ ൽ ഒരേസമയം 6.05 കോടി (60.5 മില്യൺ) പേർ മത്സരം കണ്ടത് പുതിയ റെക്കോഡായി.
“ടി20 ലോകകപ്പിനെ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഈ യാത്ര തുടങ്ങിയത്. ഇന്ത്യയിലെ കാഴ്ചക്കാരുടെ എണ്ണം 50 കോടി കടന്നതിൽ അതിയായ സന്തോഷമുണ്ട്. നോക്കൗട്ട് മത്സരങ്ങൾ തുടങ്ങാനിരിക്കെ ഇന്ത്യൻ ആരാധകരുടെ സ്നേഹം കൂടുതൽ റെക്കോഡുകൾ തകർക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് ജയ് ഷാ എക്സിൽ കുറിച്ചത്.
സെമി ഫൈനൽ പോരാട്ടങ്ങൾ തുടങ്ങി
ലോകകപ്പിലെ സെമി ഫൈനൽ മത്സരങ്ങൾക്ക് തുടക്കമായി. ആദ്യ സെമിയിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലാണ് മത്സരം. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ഏയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക.
മാർച്ച് 5ന് നടക്കുന്ന രണ്ടാം സെമിയിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരും.
സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. മലയാളി താരം സഞ്ജു സാംസൺ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. തുടർച്ചയായ വിജയങ്ങളോടെയാണ് ഇംഗ്ലണ്ടും സെമിയിലേക്ക് മുന്നേറിയത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടം നിലനിർത്താൻ ഇനി വേണ്ടത് രണ്ട് വിജയങ്ങൾ മാത്രമാണ്.
The ICC T20 World Cup has set a new viewership record with over 500 million viewers in India. Streaming platform JioHotstar also recorded a peak of 60.5 million concurrent viewers as the tournament moves into the knockout stage.










































