കൊച്ചി: കേരളത്തിൽ അതിവേഗ റെയിൽപാത പണിയുമെന്ന പ്രഖ്യാപനവുമായി മുന്നോട്ട് വന്ന ഇ. ശ്രീധരന് തിരിച്ചടി. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് യാതൊരു ഔദ്യോഗിക ചുമതലയും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. റെയിൽവേ മന്ത്രാലയത്തോട് നൽകിയ വിവരാവകാശ അപേക്ഷയ്‌ക്കുള്ള മറുപടിയിലാണ് ഈ വിവരം പുറത്തുവന്നത്.
2023 ജൂൺ മുതൽ 2026 ഫെബ്രുവരി 6 വരെ കേരളത്തിലെ ഏതെങ്കിലും പദ്ധതിയിൽ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് മറുപടിയിൽ പറയുന്നത്. പദ്ധതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ പോലും അദ്ദേഹത്തെ നിയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു.
ഇതോടെ കേന്ദ്ര സർക്കാരിന്റെയോ ഹൈസ്പീഡ് റെയിൽ കോർപ്പറേഷന്റെയോ ഔദ്യോഗിക അനുമതിയില്ലാതെ ശ്രീധരൻ മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
മുമ്പ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ വിഷയത്തിൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയിരുന്നു. രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനും മന്ത്രി വ്യക്തതയില്ലാത്ത മറുപടിയാണ് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അതിന് തയ്യാറാകുമെന്ന് മുമ്പ് ഇ. ശ്രീധരൻ പറഞ്ഞിരുന്നു. തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അദ്ദേഹം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു.
ഇതിനിടെ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ആർആർടിഎസ് പദ്ധതിക്കെതിരെ ശ്രീധരൻ ശക്തമായ വിമർശനവും ഉന്നയിച്ചിരുന്നു. പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലെന്നും നടപ്പാക്കാൻ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം, ഇത് ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ആരോപിച്ചിരുന്നു.
English Summary
The National High Speed Rail Corporation has clarified through an RTI response that E. Sreedharan has not been assigned any official role in any high-speed rail project in Kerala between June 2023 and February 2026. The response states that he was not appointed to evaluate, advise, or oversee any such project. This has raised questions about the office he opened in Ponnani for high-speed rail related activities. Earlier, Sreedharan had claimed that the Railway Minister had asked him to prepare the DPR for a high-speed rail corridor in Kerala.











































