വാഷിങ്ടൺ: ഇറാനിയൻ വനിതാ ദേശീയ ഫുട്ബോൾ ടീമിന് അഭയം നൽകണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയയോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭ്യർഥിച്ചു. ടീമിനെ ഇറാനിലേക്ക് തിരിച്ചയയ്ക്കുന്നത് വലിയ മാനുഷിക പിഴവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ ഫുട്ബോൾ ടീമിനെ ഇറാനിലേക്ക് തിരിച്ചയയ്ക്കുകയാണെങ്കിൽ അവർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
“ഇറാനിയൻ വനിതാ ദേശീയ ഫുട്ബോൾ ടീമിനെ അവരുടെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നത് ഭീകരമായ മാനുഷിക പിഴവാണ്. അവർ അവിടെ കൊല്ലപ്പെട്ടേക്കാം. മിസ്റ്റർ പ്രധാനമന്ത്രി, അങ്ങനെ ചെയ്യരുത്. അവർക്കു അഭയം നൽകുക. നിങ്ങൾ അഭയം നൽകുന്നില്ലെങ്കിൽ യുഎസ് അവർക്കു അഭയം നൽകും,” എന്ന് ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യൽ-ൽ കുറിച്ചു.
ഓസ്ട്രേലിയ അഭയം നൽകാത്ത പക്ഷം ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് അമേരിക്ക അഭയം നൽകാൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ഓസ്ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരത്തിന് മുമ്പ് ഇറാനിയൻ വനിതാ ടീം അവരുടെ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചിരുന്നു. പിന്നീട് ഫിലിപ്പീൻസിനോട് 2-0 ന് പരാജയപ്പെട്ടതോടെ ടീം ഞായറാഴ്ച ടൂർണമെന്റിൽ നിന്ന് പുറത്തായി.







































