വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. CBS ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രതികരണം നടത്തിയത്.
സൈനികപരമായി നോക്കുമ്പോൾ ടെഹ്റാനിൽ ഒന്നും ശേഷിക്കുന്നില്ലെന്നും ഇറാന്റെ സൈനിക ശേഷി വലിയ തോതിൽ തകർന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
“അവർക്ക് നാവിക സേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയില്ല. അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു. അവരുടെ ഡ്രോണുകൾ നശിപ്പിക്കപ്പെടുകയാണ്,” എന്ന് ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുന്നതായും കപ്പലുകൾ സാധാരണ പോലെ കടന്നുപോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.








































