ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ആദ്യ ഘട്ട മത്സരക്രമം പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 28ന് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെ പോരാട്ടങ്ങൾക്ക് തുടക്കമാവും. ഏപ്രിൽ 12 വരെയുള്ള മത്സരങ്ങളുടെ ക്രമമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽനിന്നുള്ള കൂടുമാറ്റത്തിനുശേഷം ചെന്നൈ സൂപ്പർ കിംഗ്സിൽ ആദ്യ സീസണിനിറങ്ങുകയാണ്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ സഞ്ജു ആദ്യം ഇറങ്ങുന്നത് മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് എന്നതാണ് പ്രത്യേകത. മാർച്ച് 30ന് ഗുവാഹത്തിയിലാണ് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും നേർക്കുനേർ ഇറങ്ങുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്ന് രാജസ്ഥാൻ റോയൽസിലെത്തിയ സൂപ്പർ താരം രവീന്ദ്ര ജഡേജയും തന്റെ മുൻ ക്ലബ്ബിനെതിരെയാണ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.
രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ആദ്യഘട്ട പട്ടിക മാത്രം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും പൂർണ്ണ ഫിക്‌സ്ചർ പുറത്തിറക്കുകയെന്ന് ബിസിസിഐ അറിയിച്ചു. ആദ്യഘട്ടത്തിൽ ബെംഗളൂരു, മുംബൈ, ഗുവാഹത്തി, ന്യൂ ചണ്ഡീഗഡ്, ലഖ്നൗ, കൊൽക്കത്ത, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിങ്ങനെ പത്ത് നഗരങ്ങളിലായി ആകെ 20 മത്സരങ്ങളാണ് നടക്കുന്നത്.
ടൂർണമെന്റിലെ രണ്ടാമത്തെ മത്സരം മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ്. വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങള്‍ ആദ്യ വാരാന്ത്യത്തില്‍ ഉണ്ടായിരിക്കില്ല. അതേസമയം, ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന എല്ലാ മത്സരങ്ങളും കർണാടക സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അനുമതിക്ക് വിധേയമാണ്. കഴിഞ്ഞ സീസണിൽ സ്റ്റേഡിയത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കൊല്ലപ്പെട്ടത് വിവാദമായിരുന്നു. വേദി ഒരുക്കങ്ങൾ വിലയിരുത്താൻ ഈ മാസം 13ന് യോഗം ചേരും.














































