തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയെ ശിവഗിരി മഠം സ്വാഗതം ചെയ്തു. കോടതി വിധി ശ്രീനാരായണ ഭക്തർക്കുള്ള ആശ്വാസകരമായ പ്രഖ്യാപനമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെ കാലോചിതമായി പരിഷ്കരിക്കണമെന്ന നിലപാട് വരെ ഉയർന്നിരിക്കുന്ന ദുരവസ്ഥയാണുണ്ടായതെന്ന് സ്വാമി സച്ചിദാനന്ദ വിമർശിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗത്തിൽ മാറ്റം വരുകയും നല്ല ഭരണ സംവിധാനം നിലവിൽ വരുകയും ചെയ്യേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. “എസ്.എൻ.ഡി.പി യോഗം വെറും ആൾക്കൂട്ടമായി മാറിയിരിക്കുകയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളിയെയും ഉൾപ്പെടെ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ 29 വർഷങ്ങൾക്ക് ശേഷം വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി സ്ഥാനമൊഴിയേണ്ട സാഹചര്യമുണ്ടായി.
കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമായ എസ്.എൻ.ഡി.പി യോഗം കഴിഞ്ഞ ഒമ്പത് വർഷമായി വാർഷിക റിട്ടേണുകൾ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. ഈ നിയമലംഘനത്തെ തുടർന്ന് ഡയറക്ടർമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതി വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് നിലവിലെ ഭരണസമിതി അറിയിച്ചു. പ്രഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ ഏൽപ്പിക്കണമെന്ന ആവശ്യം ഉയർന്നത്.
ഹരജിയിൽ വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരെ എതിർകക്ഷികളാക്കിയിരുന്നു.








































