തിരുവനന്തപുരം: വിശേഷ ദിവസങ്ങൾ അടുത്തിരിക്കെ വീടുകളിൽ പാചകവാതകം ലഭിക്കുമോയെന്ന ആശങ്ക വേണ്ടെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ വ്യക്തമാക്കി. പതിവുപോലെ ബുക്ക് ചെയ്യുന്നതനുസരിച്ച് ഗാർഹിക ഉപഭോക്താക്കൾക്ക് പാചകവാതകം വീടുകളിലെത്തുമെന്നും അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് പാചകവാതകം ലഭിക്കാതെ വരുമെന്ന പ്രചാരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്ക ഉയർത്തിയത്. ഇതോടെ ഗ്യാസ് സിലിണ്ടറിന് അസാധാരണമായി ബുക്കിങ് വർധിക്കുകയും ചില സമയങ്ങളിൽ സെർവർ വരെ ഡൗൺ ആവുകയും ചെയ്തു.
നിലവിൽ സംസ്ഥാനത്ത് പാചകവാതക വിതരണം പതിവുപോലെ തുടരുകയാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറുകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പാചകവാതകം ലഭ്യമാക്കുന്നതിനായി പൊതുമേഖല എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ ഉൽപാദനം കുറച്ചിട്ടുണ്ട്. നിലവിൽ വാണിജ്യാടിസ്ഥാനത്തിൽ 20 ശതമാനം മാത്രമാണ് വിതരണം ചെയ്യുന്നത്.
ഞായറാഴ്ചത്തെ കണക്കുകൾ പ്രകാരം ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്.പി.സി) എന്നിവയുടെ ബോട്ടിലിങ് പ്ലാന്റുകളിൽ 14,536.8 മെട്രിക് ടൺ ഗാർഹിക ആവശ്യത്തിനും 1,267.1 മെട്രിക് ടൺ വാണിജ്യ ആവശ്യത്തിനും പാചകവാതക സ്റ്റോക്കുണ്ട്. റീട്ടെയിൽ സ്റ്റോക്ക് 3,991 മെട്രിക് ടൺ ഗാർഹികത്തിനും 457 മെട്രിക് ടൺ വാണിജ്യത്തിനുമാണ്.
നിലവിലെ ശേഖരമനുസരിച്ച് ഐ.ഒ.സിയിൽ 18.7 ദിവസത്തേക്ക് ഗാർഹിക പാചകവാതക വിതരണം നടത്താനാകുമെന്ന് അധികൃതർ പറയുന്നു. ബി.പി.സിക്ക് എട്ട് ദിവസത്തേക്കും എച്ച്.പി.സിക്ക് ഒമ്പത് ദിവസത്തേക്കും വിതരണം നടത്താനാകും. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക്ക് എത്തുമെന്നും അധികൃതർ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതക വിതരണം കുറച്ചിരിക്കുന്നത്. ഐ.ഒ.സിയിൽ 10.5 ദിവസത്തേക്ക് വാണിജ്യ സിലിണ്ടർ സ്റ്റോക്ക് നിലവിലുണ്ട്.
വയോജന സദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ/സുഭിക്ഷ ഹോട്ടലുകൾ, സർക്കാർ-പൊതുമേഖല ഓഫിസ് കാമ്പസുകളിലെ കാന്റീനുകൾ എന്നിവയ്ക്ക് മുൻഗണന നൽകിയാണ് വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യുന്നത്. അതേസമയം ഹോട്ടൽ മേഖലയിലേക്കുള്ള സിലിണ്ടർ ലഭ്യത കുറയുന്നത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഇതോടെ ചില ഹോട്ടലുകൾ ദിവസേന അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുന്നുവെന്ന റിപ്പോർട്ടുകളും ഉയരുന്നു.
സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറുകൾ കൂടുതൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രിയുമായി ചർച്ച നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടർ വിതരണം പതിവുപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.










































