തിരുവനന്തപുരം/കളമശ്ശേരി: എലത്തൂർ, കുട്ടനാട്, മലപ്പുറം മണ്ഡലങ്ങളിലെ എൻ.സി.പി (എസ്.പി) സ്ഥാനാർഥികളെ അഖിലേന്ത്യ നേതൃത്വം പ്രഖ്യാപിച്ചു. എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനും കുട്ടനാട്ടിൽ സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസും വീണ്ടും ജനവിധി തേടും. എൻ.സി.പിക്ക് അനുവദിച്ച മൂന്നാമത്തെ മണ്ഡലമായ മലപ്പുറത്ത് കെ.ടി. മുജീബാണ് സ്ഥാനാർഥി.
2011 മുതൽ എലത്തൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ.കെ. ശശീന്ദ്രനെ വീണ്ടും സ്ഥാനാർഥിയാക്കുന്നതിനെതിരെ പാർട്ടിയിൽ ഒരു വിഭാഗം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കോഴിക്കോട് ജില്ല ഘടകം ഇതിനെതിരെ പ്രമേയവും പാസാക്കിയിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങളെ മറികടന്നാണ് ദേശീയ നേതൃത്വം ശശീന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
കുട്ടനാട് മണ്ഡലത്തിൽ നിലവിലെ എം.എൽ.എയായ തോമസ് കെ. തോമസും വീണ്ടും മത്സരരംഗത്തിറങ്ങും. മലപ്പുറം മണ്ഡലത്തിൽ കെ.ടി. മുജീബാണ് എൻ.സി.പി (എസ്.പി) സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹം പാർട്ടിയുടെ പുതുമുഖ സ്ഥാനാർഥിയാണ്.
അതേസമയം നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അജിത് പവാർ വിഭാഗം ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ എൻ.എ. മുഹമ്മദ് കുട്ടി പാർട്ടിയിൽനിന്ന് രാജിവെച്ചു. ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ എം.പി.ക്ക് നൽകിയ കത്തിലൂടെയാണ് അദ്ദേഹം രാജി അറിയിച്ചത്.
മലപ്പുറം ജില്ലയിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് രാജിയെന്ന് മുഹമ്മദ് കുട്ടി വ്യക്തമാക്കി. കോട്ടക്കൽ മണ്ഡലത്തിൽ 2016ലും 2021ലും എൽ.ഡി.എഫ് സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചിരുന്നു.















































