തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻ.ഡി.എയിൽ ആഭ്യന്തര ഭിന്നത പരസ്യമായി. ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി ഘടകകക്ഷിയായ കേരള കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തി.
പണം നോക്കി സീറ്റ് നൽകുന്ന പാർട്ടിയായി ബി.ജെ.പി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. “ഒരു ഗ്രൂപ്പിന്റെ ആധിപത്യമാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. ഘടകകക്ഷികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ല. സാധാരണക്കാരെ തഴയുന്ന രാഷ്ട്രീയമാണ് നടക്കുന്നത്. അതുകൊണ്ടാണ് ഇത് തുറന്നു പറയുന്നത്,” എന്നാണ് ചന്ദ്രശേഖരൻ പറഞ്ഞത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. “രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ കീഴിലുള്ളവരും ഒരു പ്രത്യേക ഗ്രൂപ്പിന്റെ വക്താക്കളാണ്,” എന്നും ആരോപിച്ചു.
അതേസമയം, മുന്നണി വിടില്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. എൻ.ഡി.എയിൽ തുടരുകയും ഉള്ള പ്രശ്നങ്ങൾ തുറന്നു പറയുകയും ചെയ്യുമെന്ന് വ്യക്തമാക്കി.
നേരത്തെ യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമായി കാമരാജ് കോൺഗ്രസിനെ പ്രഖ്യാപിച്ചതിനെച്ചൊല്ലിയും വിവാദം ഉയർന്നിരുന്നു. എന്നാൽ തങ്ങളെ അംഗമാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ എൻ.ഡി.എയിൽ തന്നെയാണെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു.
എൻ.ഡി.എയിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അത് പരിഹരിക്കാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളോട് ബി.ജെ.പി സ്വീകരിക്കുന്ന സമീപനം മാറ്റണമെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ഉണ്ടായ അനീതികൾ ചൂണ്ടിക്കാട്ടിയും അദ്ദേഹം വിമർശിച്ചു.









































