തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും സർക്കാർ നേട്ടങ്ങളും പദ്ധതികളും പ്രചരിപ്പിക്കുന്ന ഹോർഡിംഗുകളും പരസ്യങ്ങളും വ്യാപകമായി പ്രദർശിപ്പിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി.
മാർച്ച് 16ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു ശേഷവും കെ.എസ്.ആർ.ടി.സി ബസുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമായി ഇത്തരം പരസ്യങ്ങൾ തുടരുന്നതായി കത്തിൽ ആരോപിക്കുന്നു. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നാൽ സർക്കാർ പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന നിർദേശം നിലനിൽക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ തുടരുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചട്ടലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.








































