ന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്തിന് ചരിത്ര നേട്ടമായി 2028ലെ വേൾഡ് ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകും. ഭുവനേശ്വറാണ് മത്സരങ്ങൾക്ക് വേദിയാകുക. പോളണ്ടിലെ ടോറൂണിൽ നടന്ന വേൾഡ് അത്‌ലറ്റിക്‌സ് കൗൺസിൽ യോഗത്തിലാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്.
ആദ്യമായാണ് ലോക ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. വേൾഡ് അത്‌ലറ്റിക്‌സ് വൈസ് പ്രസിഡന്റ് അഡീലെ സുമരിവാലയാണ് ഈ വിവരം സ്ഥിരീകരിച്ചത്.
ഇൻഡോർ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് ഔട്ട്‌ഡോർ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രത്യേകതകളുണ്ട്. 400 മീറ്ററിന് പകരം 200 മീറ്റർ ട്രാക്കാണ് ഉപയോഗിക്കുന്നത്. ട്രാക്കിന് വളവുകളിൽ ചെരിവും ഉണ്ടായിരിക്കും. കൂടാതെ 100 മീറ്ററിന് പകരം 60 മീറ്റർ സ്പ്രിന്റ് മത്സരങ്ങളാണ് നടക്കുന്നത്. അടച്ച സ്റ്റേഡിയമായതിനാൽ കാറ്റ് പോലുള്ള ഘടകങ്ങൾ മത്സരത്തെ ബാധിക്കില്ല.
ഭുവനേശ്വറിലെ അത്യാധുനിക സൗകര്യങ്ങളുള്ള കലിംഗ സ്റ്റേഡിയം സമുച്ചയമായിരിക്കും മത്സരങ്ങൾക്ക് വേദിയാകുന്നത്. ലോക റെക്കോർഡ് ഉടമ അർമാൻഡ് ‘മോണ്ടോ’ ഡുപ്ലാന്റിസ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ താരങ്ങളുടെ പരിശീലന രീതികളിലും മാറ്റം വരുമെന്ന് മുൻ ലോക മെഡൽ ജേതാവ് അഞ്ജു ബോബി ജോർജ് വ്യക്തമാക്കി. ഇൻഡോർ മത്സരങ്ങൾക്ക് അനുയോജ്യരായ താരങ്ങളെ പ്രത്യേകം കണ്ടെത്തും.
അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബഹദൂർ സിങ് സഗൂയുടെ അഭിപ്രായത്തിൽ, നീരജ് ചോപ്രയുടെ ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ്പ് നേട്ടങ്ങൾക്ക് പിന്നാലെ ഇന്ത്യൻ അത്‌ലറ്റിക്‌സിന് ലഭിച്ച വലിയ അന്താരാഷ്ട്ര അംഗീകാരമാണിത്.
2028ലെ വേൾഡ് അണ്ടർ-20 ചാമ്പ്യൻഷിപ്പ്, 2031ലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, 2036 ഒളിമ്പിക്സ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.








































