ജെറൂസലേം: ഇസ്രായേലിന്റെ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട അത്യന്തം രഹസ്യ വിവരങ്ങൾ ഇറാനിയൻ ഏജന്റുകൾക്ക് കൈമാറിയ കേസിൽ ഐ.ഡി.എഫ് റിസർവിസ്റ്റ് അറസ്റ്റിലായി. ജെറൂസലേം സ്വദേശിയായ റാസ് കോഹനെയാണ് ഇസ്രായേൽ പൊലീസും ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റും ചേർന്ന് പിടികൂടിയത്.
അയൺ ഡോം ബാറ്ററികളുടെ സ്ഥാനം, ഹറ്റ്‌സെറിം, പൽമാച്ചിം വ്യോമതാവളങ്ങളുടെ വിവരങ്ങൾ, മിസൈൽ ലോഞ്ചറുകളുടെ പ്രവർത്തന രീതി എന്നിവ ഉൾപ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങളാണ് കോഹൻ കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനായി ഏകദേശം 1,000 ഡോളറിന് തുല്യമായ ക്രിപ്റ്റോകറൻസി പ്രതിഫലമായി ലഭിച്ചതായും അധികൃതർ അറിയിച്ചു.
അയൺ ഡോം സംവിധാനവുമായി ബന്ധപ്പെട്ട 27 ചിത്രങ്ങളും വീഡിയോകളും ടെലിഗ്രാം വഴി ഇറാനിയൻ ഏജന്റിന് കൈമാറിയതായും തെളിവുകളുണ്ട്. 2025 ഡിസംബറിലാണ് ടെലിഗ്രാം മുഖേന ഇയാൾക്ക് ഇറാനിയൻ ഏജന്റുമായി ബന്ധം സ്ഥാപിച്ചത്.
യുദ്ധസമയത്ത് ശത്രുരാജ്യത്തെ സഹായിച്ചതെന്ന ഗുരുതര കുറ്റമാണ് കോഹനിനെതിരെ ചുമത്തിയിരിക്കുന്നത്. ഇസ്രായേൽ നിയമപ്രകാരം ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റമാണിത്. മാർച്ച് 18ന് ജെറൂസലേം ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഇതിനിടെ, സമൂഹമാധ്യമങ്ങൾ വഴി ചാരവൃത്തിക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ വർധിക്കുന്നതായി സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്തരം കേസുകളിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.








































