തെഹ്റാൻ: ആഗോള എണ്ണ ഗതാഗതത്തിലെ പ്രധാന വഴിയായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതത്തിന് നിയന്ത്രിത അനുമതി നൽകുന്ന രീതിയിലേക്ക് ഇറാൻ നീങ്ങുന്നു. ജപ്പാൻ ഉൾപ്പെടെ ചില രാജ്യങ്ങളുടെ കപ്പലുകൾക്ക് അനുമതി നൽകാൻ തയ്യാറാണെന്ന് ഇറാൻ സൂചന നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകത്തെ എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്നും കടന്നുപോകുന്ന നിർണായക ജലപാതയാണ് ഹോർമുസ് കടലിടുക്ക്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആഗോള ഊർജ വിപണിയിൽ വലിയ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുകയാണ്.
യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾക്കുപിന്നാലെ ഈ പ്രദേശത്തെ ഗതാഗതം ഗണ്യമായി കുറഞ്ഞിരുന്നു. ഔദ്യോഗികമായി ഭൂരിഭാഗം രാജ്യങ്ങൾക്കും പാത തുറന്നിട്ടുണ്ടെങ്കിലും സുരക്ഷാഭീഷണിയും അനുമതി വ്യവസ്ഥകളും കാരണം കപ്പൽ ഗതാഗതം പകുതിയിലധികം കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.
അനുമതി ലഭിച്ച രാജ്യങ്ങൾ:
- ഇന്ത്യ: ഇന്ത്യൻ പതാകയുള്ള എൽ.പി.ജി ടാങ്കറുകൾക്ക് ഇതിനകം അനുമതി ലഭിച്ചു. കൂടുതൽ കപ്പലുകൾക്കായി ചർച്ചകൾ തുടരുന്നു.
- ചൈന: ചൈനീസ് കപ്പലുകൾക്ക് കാര്യമായ തടസ്സമില്ല. മാർച്ചിൽ കടന്നുപോയ കപ്പലുകളിൽ വലിയ പങ്കും ചൈനയുമായി ബന്ധപ്പെട്ടവയാണ്.
- പാകിസ്താൻ: ‘കരാച്ചി’ എന്ന എണ്ണക്കപ്പൽ വിജയകരമായി കടന്നുപോയിട്ടുണ്ട്.
- തുർക്കി: ഇറാൻ തുറമുഖം ഉപയോഗിച്ച ഒരു കപ്പലിന് അനുമതി ലഭിച്ചു; മറ്റ് കപ്പലുകൾക്കായി ചർച്ച തുടരുന്നു.
- ജപ്പാൻ: ജപ്പാൻ കപ്പലുകൾക്ക് അനുമതി നൽകാൻ ഇറാൻ തയ്യാറാണെന്ന് സൂചന.
- ഫ്രാൻസ്, ഇറ്റലി: കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നു.
മാർച്ച് 1 മുതൽ 15 വരെ വെറും 90 കപ്പലുകൾ മാത്രമാണ് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത്. ഓരോ കപ്പലിനും പ്രത്യേക അനുമതി നൽകുന്ന സംവിധാനം ഇറാൻ ഇപ്പോൾ നടപ്പിലാക്കിയിരിക്കുകയാണ്.
ഇതോടെ ആഗോള എണ്ണവിതരണത്തിലും ഇന്ധനവിലയിലും തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.








































