തിരുവനന്തപുരം: മാർച്ചിലെ ക്ഷേമപെൻഷൻ വിതരണം ഈ മാസം 25 മുതൽ ആരംഭിക്കും. വിഷു ഉത്സവം മുന്നിൽ കണ്ടാണ് വിതരണം നേരത്തെയാക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഏപ്രിൽ മാസത്തെ ക്ഷേമപെൻഷൻ മാർച്ച് 31ന് വിതരണം ചെയ്യും. സംസ്ഥാനത്ത് ഏകദേശം 62 ലക്ഷം പേർക്ക് 2000 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. ഇതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക നേരിട്ട് എത്തും.
മറ്റുള്ളവർക്ക് ബാങ്കുകൾ വഴി പെൻഷൻ തുക വീടുകളിൽ എത്തിച്ചുകൊടുക്കും. ക്ഷേമനിധി അംഗങ്ങൾക്ക് പെൻഷൻ ബന്ധപ്പെട്ട ബോർഡുകൾ വഴിയാണ് വിതരണം ചെയ്യുക.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ ₹51,534 കോടി രൂപയാണ് ക്ഷേമപെൻഷനായി വിതരണം ചെയ്തിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ₹35,154 കോടി രൂപ നൽകിയിരുന്നു.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ₹600 ആയിരുന്ന ക്ഷേമപെൻഷൻ 10 വർഷത്തിനിടെ ₹2000 ആയി വർധിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പ്രതിമാസം ഏകദേശം ₹1050 കോടി രൂപയാണ് പെൻഷനായി അനുവദിക്കുന്നത്.








































