മനാമ: ബഹ്‌റൈനിനും മറ്റ് ജി.സി.സി രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഫലസ്തീൻ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും ഫലസ്തീൻ വൈസ് പ്രസിഡന്‍റ് ഹുസൈൻ അൽ ശൈഖും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് നിർണായക ചർച്ചകൾ നടന്നത്.
ഇറാന്റെ ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തിനും അറബ് ദേശീയ സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണെന്ന് ഇരുപക്ഷവും വിലയിരുത്തി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ സ്വീകരിക്കുന്ന നടപടികൾക്ക് ഫലസ്തീൻ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു.
ജി.സി.സി രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും, നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ബഹ്‌റൈനൊപ്പം ഉറച്ചുനിൽക്കുമെന്നും ഫലസ്തീൻ വ്യക്തമാക്കി.
മേഖലയിലെ അസ്ഥിരത അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ ആശയവിനിമയം നടത്തി. ഇറാന്റെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഈ നീക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.














































