ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പേരിൽ ജനങ്ങളെ സ്വാധീനിച്ച് വൻതോതിൽ പണം തട്ടുന്ന ചാരിറ്റി തട്ടിപ്പ് സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഇന്റലിജൻസ് ബ്യൂറോ.
യുദ്ധബാധിതരെ സഹായിക്കാനെന്ന വ്യാജേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപയാണ് ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ജമ്മു കശ്മീരിലാണ് തട്ടിപ്പ് വ്യാപകമായതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ജമ്മു കശ്മീരിൽ മാത്രം ഏകദേശം 16 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക വിവരം. പ്രധാനമായും ചില സമൂഹങ്ങളെ വൈകാരികമായി സ്വാധീനിച്ചാണ് പിരിവ് നടത്തുന്നത്. പണത്തിന് പുറമെ സ്വർണം, സമ്പാദ്യങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയും സംഘം കൈക്കലാക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡിജിറ്റൽ രീതിയിൽ രൂപമാറ്റം വരുത്തിയ യുദ്ധദൃശ്യങ്ങൾ ഉപയോഗിച്ച് വീടുകൾതോറും എത്തിയാണ് പിരിവ് നടത്തുന്നത്. വ്യാജ രസീതുകൾ നൽകി സാധാരണക്കാരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
പിരിച്ചെടുക്കുന്ന പണം വ്യക്തിഗത നേട്ടങ്ങൾക്കൊപ്പം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് വിഘടനവാദികൾക്കായി ഫണ്ട് ശേഖരിച്ച ശൃംഖലയാണ് ഇതിന് പിന്നിലെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇസ്രായേൽ-ഫലസ്തീൻ യുദ്ധകാലത്തും സമാന തട്ടിപ്പുകൾ നടന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അനധികൃത സംഘങ്ങൾക്ക് പണമോ സഹായങ്ങളോ നൽകരുതെന്നും സംശയാസ്പദമായ പിരിവുകൾ കണ്ടാൽ ഉടൻ പോലീസിനെയോ ബന്ധപ്പെട്ട ഏജൻസികളെയോ അറിയിക്കണമെന്നും ഇന്റലിജൻസ് ബ്യൂറോ നിർദേശിച്ചു.








































