കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം പ്രസ് ക്ലബിലെ ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തെ ഇടതുഭരണം കേരളത്തിന്റെ വികസന ചരിത്രത്തിലെ ‘ഇരുണ്ട കാലഘട്ടം’ ആണെന്ന് അദ്ദേഹം വിമർശിച്ചു. പിണറായി വിജയൻ നയിക്കുന്ന സർക്കാരിന് ഭരണവിരുദ്ധ വികാരം നേരിടേണ്ടി വരുകയാണെന്നും, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ബസ് ചാർജ്, വൈദ്യുതി നിരക്ക്, കുടിവെള്ള നികുതി വർധന എന്നിവ ചൂണ്ടിക്കാട്ടി സർക്കാർ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിദേശ നിക്ഷേപം കുറഞ്ഞതും വൻ പദ്ധതികൾ ഇല്ലാത്തതും ഭരണ പരാജയത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തിലെത്തിയാൽ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതികളിലൂടെ ക്ഷേമ നടപടികൾ നടപ്പാക്കുമെന്ന് ചെന്നിത്തല പ്രഖ്യാപിച്ചു. ക്ഷേമ പെൻഷൻ 3000 രൂപയാക്കൽ, കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസ ധനസഹായം, യുവാക്കൾക്ക് പലിശരഹിത വായ്പ തുടങ്ങിയ വാഗ്ദാനങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.
അഴിമതി ആരോപണങ്ങളിലും അദ്ദേഹം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. സ്പ്രിൻക്ലർ ഡാറ്റാ വിവാദം, കെ-ഫോൺ പദ്ധതി, സഹകരണ മേഖലയിലെ സോഫ്റ്റ്‌വെയർ ടെൻഡർ എന്നിവയിൽ വൻ ക്രമക്കേടുകൾ നടന്നതായി ആരോപിച്ചു.
ശബരിമല വിഷയവും അദ്ദേഹം പരാമർശിച്ചു. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ആരോപിച്ചു.
അതേസമയം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാർച്ച് 30, 31 തീയതികളിൽ കേരളത്തിൽ പര്യടനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. അടൂർ, പത്തനംതിട്ട, പുതുപ്പള്ളി, ഏറ്റുമാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരിപാടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











































