മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ യുഎഇ, ജോർദാന്റെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു.
അബുദാബി : ജോർദാനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പുതിയ മിസൈലാക്രമണത്തെ ഐക്യ അറബ് എമിറേറ്റ്സ് (യുഎഇ) ശക്തമായി അപലപിച്ചു. ആക്രമണം ജോർദാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയുടെ സുസ്ഥിരതയ്ക്ക് ഭീഷണിയുമാണെന്ന് യുഎഇ വ്യക്തമാക്കി.
ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാനുമായി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും പൗരന്മാരുടെ ക്ഷേമവും ഉറപ്പാക്കാൻ ജോർദാൻ ഭരണകൂടം സ്വീകരിക്കുന്ന ഏത് നടപടിക്കും അബുദാബി പൂർണ്ണ പിന്തുണ നൽകും.
പരമാധികാര രാഷ്ട്രങ്ങൾക്കുനേരെയുള്ള ഇത്തരം ആക്രമണങ്ങൾ മധ്യപൂർവേഷ്യൻ മേഖലയിലെ സമാധാന അന്തരീക്ഷ തകർച്ചയ്ക്ക് കാരണമാകുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ അയവുവരുത്താൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും യുഎഇ അഭ്യർത്ഥിച്ചു.
നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിലപാടിൽ യുഎഇ ഉറച്ചുനിൽക്കുന്നു. ജോർദാന്റെ സുരക്ഷയും സ്ഥിരതയും മധ്യപൂർവേഷ്യൻ മേഖലയുടെ സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.










