കോഴിക്കോട്: ജില്ലയിലെ എലത്തൂര്‍ പ്രദേശത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ വെടിമരുന്ന് ശേഖരം പോലീസ് പിടികൂടി. ചാക്കുകളിൽ അലക്ഷ്യമായി സൂക്ഷിച്ച നിലയിൽ 184 കിലോഗ്രാം സ്‌ഫോടക വസ്തുക്കളും ഓലപ്പടക്ക ശേഖരവുമാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ബിനീഷ്, മനോജ് എന്നിവർക്കെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത വസ്തുക്കൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശേഖരം പിടികൂടിയത്. വിഷുവിനോടനുബന്ധിച്ച് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ അനധികൃതമായി വെടിമരുന്ന് സൂക്ഷിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധന തുടരുകയാണ്.
ഇതിനിടെ, കുന്ദമംഗലം കുരിക്കത്തൂരിൽ നടന്ന അനധികൃത പടക്ക നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാടകയ്ക്ക് എടുത്ത വീട്ടിൽ വൻതോതിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ.
സംഭവത്തിൽ മുണ്ടിക്കൽ താഴം സ്വദേശിയായ വിഷ്ണുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ സഹോദരനും ബന്ധുവുമാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊട്ടിത്തെറിയുടെ കാരണം, സ്‌ഫോടക വസ്തുക്കളുടെ ഉറവിടം എന്നിവ സംബന്ധിച്ച് ഫോറൻസിക് സംഘം വിശദമായ അന്വേഷണം തുടരുകയാണ്. സമീപത്തെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചതായും പ്രദേശവാസികൾ അറിയിച്ചു.









































