ദുബൈ: ഇറാനിൽ നിന്ന് ലക്ഷ്യമിട്ട ഒരു മിസൈലും 11 ഡ്രോണുകളും ചൊവ്വാഴ്ച യു.എ.ഇ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഉച്ചയോടെയാണ് ഷാർജയിൽ അൽ സുറയ്യ ടെലികോം കമ്പനിയെ ലക്ഷ്യമാക്കി ഇറാനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായത്. കമ്പനിയുടെ ഷാർജ സെൻട്രൽ മേഖലയിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനെയാണ് ആക്രമണം ലക്ഷ്യമിട്ടത്.
സംഭവത്തിൽ രണ്ട് പാക് സ്വദേശികൾക്ക് പരിക്കേറ്റതായി ഷാർജ മീഡിയ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില സ്ഥിരമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇറാനിൽ നിന്ന് ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ 520 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂസ് മിസൈലുകളും 2221 ഡ്രോണുകളും യു.എ.ഇയുടെ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി അധികൃതർ അറിയിച്ചു.
അതേസമയം, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.









































