പുതുപ്പള്ളി: ജോർജിയൻ പബ്ലിക് സ്കൂളിലെ 140ാം നമ്പർ ബൂത്തിൽ ചാണ്ടി ഉമ്മൻ വോട്ട് രേഖപെടുത്താൻ എത്തിയത് കറുപ്പ് വസ്ത്രം ധരിച്ചാണ്. തന്‍റെ പിതാവിനെ വേട്ടയാടിയ ഇടതു സർക്കാറിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇത്തരമൊരു വസ്ത്ര ധാരണം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് തനിക്കെ ഏറ്റവും വേദനയുള്ള ദിവസമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരേ പ്രതികരിക്കുന്ന ദിവസമാണിതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഒമ്പത് വർഷക്കാലം പിതാവിനെ വേട്ടയാടിയെന്നും അതിന് നേതൃത്വം നൽകിയവരെ സംരക്ഷിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതും ഫണ്ടുകൾ അനുവദിക്കാത്തതും ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാലങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ തുടങ്ങിയ പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാതെ തുടരുകയാണെന്നും വിമർശിച്ചു.
പണി പൂർത്തിയാകാത്ത മിനി സിവിൽ സ്റ്റേഷനു ഉമ്മൻ ചാണ്ടിയുടെ പേര് നൽകിയത് അപമാനകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. മരണശേഷവും കുടുംബത്തെയും മണ്ഡലത്തെയും വേട്ടയാടുകയാണെന്നാരോപിച്ചു.
ശബരിമല സ്വർണക്കടത്ത് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ വിഷയങ്ങളിൽ ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കറുപ്പ് വസ്ത്രം പ്രതിഷേധത്തിന്റെ പ്രതീകമാണെന്നും ഇത് ഒരു സന്ദേശമാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.








































