പാലക്കാട്: ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിച്ച പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ബി.ജെ.പി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ പേജിലാണ് അഡ്വ. വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട കുറിപ്പ് വന്നത്.
മിനിറ്റുകൾക്കകം പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മണ്ഡലത്തിൽ ‘ഡീൽ’ ആരോപണം ശക്തമായി. വികസനത്തിന്റെ തുടർച്ചയ്ക്കായി എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ചിഹ്നമായ ‘മോതിരത്തിന്’ വോട്ട് ചെയ്യണമെന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം.
ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലുള്ള രഹസ്യ ധാരണയുടെ തെളിവാണിതെന്ന് യു.ഡി.എഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ ആരോപിച്ചു. മണ്ഡലത്തിൽ നടക്കുന്നത് എൽ.ഡി.എഫ്-ബി.ജെ.പി കച്ചവടമാണെന്ന ആരോപണം ശരിവെക്കുന്ന സംഭവമാണിതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
അതേസമയം, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് വന്നതെന്ന് ബി.ജെ.പി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ വ്യക്തമാക്കി. പേജ് ഹാക്ക് ചെയ്യപ്പെട്ടതാകാമെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. വിഷയത്തിൽ പൊലീസിൽ പരാതി നൽകുമെന്നും അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾക്ക് ഉത്തരവാദികളല്ലെന്നും ജനപിന്തുണയിലാണ് തങ്ങൾ വിശ്വാസമിടുന്നതെന്നും എൽ.ഡി.എഫ് കേന്ദ്രങ്ങൾ പ്രതികരിച്ചു.








































