ബെയ്‌റൂത്ത്: ലെബനനിൽ പത്ത് മിനിറ്റിനുള്ളിൽ നൂറിലധികം കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ വ്യാപക വ്യോമാക്രമണത്തിൽ 254 പേർ കൊല്ലപ്പെട്ടു. 1,165 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. 1990ലെ ആഭ്യന്തര യുദ്ധത്തിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ മനുഷ്യനാശമാണിത്.
ജനസാന്ദ്രതയേറിയ ബെയ്‌റൂത്തിലെ ബാർബർ മേഖലയടക്കം നിരവധി പ്രദേശങ്ങളിലാണ് ഒരേസമയം ബോംബാക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള നിലയിലാണ് നിരവധി മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്.
പരിക്കേറ്റവരിൽ 11 മാസം പ്രായമുള്ള കുഞ്ഞുങ്ങളും 90 വയസ്സുള്ള മുതിർന്നവരും ഉൾപ്പെടുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വ്യാപകമായ ആക്രമണം നടത്തിയത് രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണെന്ന് ഡോക്ടർമാർ ആരോപിച്ചു.
ഇറാനുമായി വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടയിലും ലെബനനിൽ ആക്രമണം തുടരുന്നത് മേഖലയിൽ ആശങ്ക ഉയർത്തുന്നുണ്ട്.
‘ഓപറേഷൻ എറ്റേനൽ ഡാർക്ക്നസ്’ എന്ന പേരിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ കമാൻഡ് കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ വ്യക്തമാക്കി. എന്നാൽ മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം ആരോപിച്ചു.
വീടുകൾക്ക് മുകളിൽ 1000 പൗണ്ട് ഭാരമുള്ള ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും, 2020ലെ ബെയ്‌റൂത്ത് തുറമുഖ സ്ഫോടനത്തേക്കാൾ ഗുരുതരമായ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.








































