ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയെ പിടിച്ചുലച്ച യു.എസ്-ഇറാൻ സംഘർഷത്തിന് വിരാമമിടാനുള്ള നിർണായക സമാധാന ചർച്ചകൾ ഇന്ന് പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ ആരംഭിക്കും. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ ചർച്ചകൾ ദിവസങ്ങളോളം നീണ്ടേക്കുമെന്നാണ് സൂചന.
വൈസ് പ്രസിഡൻറ് ജെ.ഡി വാൻസ് നയിക്കുന്ന യു.എസ് സംഘവും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് നയിക്കുന്ന ഇറാൻ സംഘവും ഇതിനകം ഇസ്‌ലാമാബാദിൽ എത്തി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ പങ്കെടുക്കും. ഇസ്‌ലാമാബാദിലെ സെറീന ഹോട്ടലിലാണ് കൂടിക്കാഴ്ച.
കടുത്ത സുരക്ഷാ നടപടികളുടെ ഭാഗമായി നഗരത്തിലെ റെഡ് സോൺ പൂർണ്ണമായും അടച്ചിട്ടു. ഏപ്രിൽ 9, 10 തീയതികളിൽ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച 10 നിർദേശങ്ങളാണ് ചർച്ചയിലെ പ്രധാന അജണ്ട. എന്നാൽ, ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നത് ചർച്ചകൾക്ക് വലിയ വെല്ലുവിളിയാകുന്നു. ലബനാനിലെ ആക്രമണം നിർത്താതെ മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് ഇറാൻ. അതേസമയം, വെടിനിർത്തൽ കരാർ ലബനാനിൽ ബാധകമല്ലെന്ന നിലപാടിലാണ് അമേരിക്ക.
ഇതിനിടെ, ലബനാനുമായി സന്ധി ചർച്ചകൾക്ക് തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുല്ലയുടെ നിരായുധീകരണവും സമാധാനബന്ധവും ലക്ഷ്യമിട്ട് ചർച്ചകൾക്ക് നീക്കം തുടങ്ങി.
വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബെയ്‌റൂത്തിൽ ഉണ്ടായ ശക്തമായ ആക്രമണത്തിൽ നൂറിലധികം മിസൈലുകൾ പതിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ മേഖലയിൽ വീണ്ടും സംഘർഷം ശക്തമായിരിക്കുകയാണ്.
ഇസ്രായേൽ നടപടികളെ വിമർശിച്ച് ഇറാൻ ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ആക്രമണം തുടർന്നാൽ തെൽ അവീവ് ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അമേരിക്കയുമായും ഇറാനുമായും ഒരേസമയം നയതന്ത്ര ബന്ധം പുലർത്തുന്ന രാജ്യമായ പാകിസ്താനിലാണ് ഈ ചർച്ചകൾ നടക്കുന്നത്. 15 വർഷങ്ങൾക്ക് ശേഷമാണ് യു.എസ് വൈസ് പ്രസിഡൻറ് പാകിസ്താൻ സന്ദർശിക്കുന്നത്.
ചർച്ചകൾ വിജയിച്ചാൽ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ആഗോള ഇന്ധനവില കുറയാനും സാധ്യതയുണ്ട്. എന്നാൽ, ഇസ്രായേലിന്റെ നിലപാടുകളും ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസവും ചർച്ചകൾക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.






































