പാലക്കാട്: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ താപനില 39 ഡിഗ്രി സെൽഷ്യസിലേക്കും കൊല്ലത്ത് 38 ഡിഗ്രി വരെയും ഉയർന്നിട്ടുണ്ട്. അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ താപനില 36 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന ചൂടും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകൾ ഒഴികെ ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും അനുഭവപ്പെടും.
ഉയർന്ന ചൂടിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം എന്നിവയ്ക്കുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും കൂടുതൽ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുകയും ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണമെന്ന് നിർദേശം നൽകി.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക എന്നിവയും ആരോഗ്യസംരക്ഷണത്തിനായി നിർദേശിച്ചിട്ടുണ്ട്. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണമെന്നും നിർദ്ദേശമുണ്ട്.






































