ബാഴ്സലോണ: ഗസ്സയിലെ ഇസ്രായേൽ ഉപരോധം മറികടന്ന് മാനുഷിക സഹായങ്ങൾ എത്തിക്കാനായി ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’യുടെ രണ്ടാമത്തെ നാവിക ദൗത്യം സ്പെയിനിലെ ബാഴ്സലോണയിൽ നിന്ന് പുറപ്പെട്ടു. അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളും സന്നദ്ധ സംഘടനകളും ചേർന്നാണ് ഞായറാഴ്ച യാത്ര ആരംഭിച്ചത്.
ഇത്തവണത്തെ ദൗത്യം മുൻ ശ്രമത്തേക്കാൾ വിപുലമാണ്. ഏകദേശം 70 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം സന്നദ്ധ പ്രവർത്തകരും 70ഓളം ബോട്ടുകളും പങ്കാളികളാകുന്നു. ഗസ്സയിലെ മനുഷ്യാവകാശ പ്രശ്നങ്ങളിലേക്ക് ലോകശ്രദ്ധ തിരിക്കുകയാണ് പ്രധാന ലക്ഷ്യം.
കടൽ മാർഗവും കരമാർഗവും മനുഷ്യാവകാശ ഇടനാഴികൾ തുറക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം സൃഷ്ടിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതയെ അപലപിച്ച ഫ്ലോട്ടില്ല വക്താവ് പാബ്ലോ കാസ്റ്റില്ല, പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ ഗസ്സയിലെ ദുരിതാവസ്ഥ അവഗണിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി. ഗ്രീൻപീസ്, ഓപ്പൺ ആംസ് എന്നീ സംഘടനകളും ബാഴ്സലോണ മുനിസിപ്പാലിറ്റിയും ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ നടന്ന സമാന ദൗത്യം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ തടയപ്പെട്ടിരുന്നു. പങ്കെടുത്തവരെ തടങ്കലിലാക്കി പിന്നീട് നാടുകടത്തുകയും ചെയ്തിരുന്നു.
2007 മുതൽ തുടരുന്ന ഉപരോധവും 2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധവും ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങളെയും ജനജീവിതത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഈ മാനുഷിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് ദൗത്യത്തിന്റെ പ്രധാന ആവശ്യം.






































