തെഹ്റാൻ: ഹുർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടി നൽകി ഇറാൻ. സമുദ്ര ഇടനാഴിയിൽ ഏത് തരത്തിലുള്ള ആക്രമണവും നേരിടാൻ തയാറാണെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി.
തങ്ങളെ വെല്ലുവിളിക്കാൻ ശ്രമിക്കുന്ന ഏത് ശത്രുവിനെയും ഹൂർമുസ് കടലിടുക്കിലെ ‘മരണച്ചുഴിയിൽ’ കുടുക്കുമെന്നാണ് റെവല്യൂഷണറി ഗാർഡ്‌സിന്റെ മുന്നറിയിപ്പ്. കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാനിലാണെന്നും, സമുദ്ര അതിർത്തി ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
ഇതിനിടെ, ഹുർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാനുള്ള നടപടികൾ അമേരിക്കൻ നാവികസേന ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇസ്‌ലാമാബാദിൽ നടന്ന യു.എസ്-ഇറാൻ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. ഹുർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ തടയാൻ നാവികസേനയ്ക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
“സമാധാനപരമായി സഞ്ചരിക്കുന്ന കപ്പലുകളെ ആക്രമിച്ചാൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരും” എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ആണവ പദ്ധതികളിൽ മാറ്റമില്ലാത്തതും ചർച്ച പരാജയത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, യു.എസ് മുന്നോട്ടുവെച്ചത് അനാവശ്യ ഉപാധികളാണെന്ന നിലപാടിലാണ് ഇറാൻ. ചർച്ച പുനഃരാരംഭിക്കാൻ തിടുക്കമില്ലെന്നും, ഇനി തീരുമാനമെടുക്കേണ്ടത് അമേരിക്കയാണെന്നും ഇറാൻ വ്യക്തമാക്കി.
21 മണിക്കൂറിനിടെ അഞ്ച് റൗണ്ട് ചർച്ചകൾ നടന്നെങ്കിലും യാതൊരു ധാരണയും ഉണ്ടാകാതെ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.







































