ന്യൂഡൽഹി: വനിതാ സംവരണത്തിൽ സർക്കാരിന് യഥാർത്ഥ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ അത് 2023ൽ തന്നെ നടപ്പിലാക്കാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ വിമർശിച്ചു.
വനിതാ സംവരണം ഉടൻ നടപ്പിലാക്കുന്നതിന് പകരം എന്തുകൊണ്ടാണ് സങ്കീർണ്ണ നിബന്ധനകൾ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം വനിതാ സംവരണത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അത് മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കുന്നതാണ് പ്രധാന ആശങ്കയെന്നും തരൂർ വ്യക്തമാക്കി.
മണ്ഡല പുനർനിർണയം ദീർഘകാല ചർച്ചകൾ ആവശ്യമായ സങ്കീർണ്ണ വിഷയമാണെന്നും, അത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തീർപ്പാക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇപ്പോഴും വൈകിയിട്ടില്ല. മണ്ഡല പുനർനിർണയത്തെ ഒഴിവാക്കി വനിതാ സംവരണ ബിൽ മാത്രം കൊണ്ടുവന്നാൽ പ്രതിപക്ഷം ഉടൻ പിന്തുണ നൽകും,” എന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യയെ മാത്രം മാനദണ്ഡമാക്കി മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു. അതിനാൽ വിപുലമായ കൂടിയാലോചനകൾ അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനാ ഭേദഗതി ബില്ലിനൊപ്പം ഡൽഹി, പുതുച്ചേരി, ജമ്മു-കശ്മീർ എന്നിവിടങ്ങളിൽ സംവരണം നടപ്പിലാക്കുന്നതിനുള്ള അനുബന്ധ ബില്ലുകളും ലോക്സഭയിൽ അവതരിപ്പിച്ച സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.









































