ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ടിവികെ (തമിഴക വെട്രി കഴകം). സ്ത്രീക്ഷേമം, യുവജന തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വൻ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പാർട്ടി അധ്യക്ഷനും നടനുമായ വിജയ് പുറത്തിറക്കിയ പ്രകടനപത്രികയിൽ കുടുംബനാഥകളായ 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം ₹2,500 ധനസഹായം നൽകുമെന്നാണ് പ്രധാന പ്രഖ്യാപനം.
ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി ഓരോ കുടുംബത്തിനും വർഷത്തിൽ ആറു എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും, പിന്നാക്ക വിഭാഗങ്ങളിലെ യുവതികൾക്ക് വിവാഹസഹായമായി ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുമെന്നും ടിവികെ വാഗ്ദാനം ചെയ്യുന്നു.
സ്ത്രീ സ്വയംസഹായ സംഘങ്ങൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും. വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നത് തടയാൻ കുട്ടികളുടെ അമ്മമാർക്ക് വർഷം ₹15,000 ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിനായി ₹20 ലക്ഷം വരെ പലിശരഹിത വിദ്യാഭ്യാസ വായ്പ, ഗ്രാമ-നഗര വ്യത്യാസമില്ലാതെ സൗജന്യ റെസിഡൻഷ്യൽ സ്കൂളുകൾ, ഓരോ കുടുംബത്തിനും ₹25 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
തൊഴിലില്ലായ്മ കുറയ്ക്കാൻ ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2,500 രൂപയും സ്‌റ്റൈപ്പൻഡ് നൽകുമെന്നും, 5 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ടിവികെ അറിയിച്ചു.
“ലഹരിമുക്ത തമിഴ്നാട്” എന്ന ലക്ഷ്യത്തോടെ ലഹരി കടത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിജയ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് മുൻപുള്ള ഈ പ്രഖ്യാപനങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.







































