ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സർക്കാരിന് നേടാനായില്ല. ഇതോടെ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്ന സാഹചര്യത്തിൽ ബിൽ അവതരിപ്പിച്ചതെന്തിനെന്ന ചോദ്യമാണ് വിവിധ രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.
മണ്ഡല പുനഃക്രമീകരണം വഴി ലോക്സഭാ സീറ്റുകൾ 543ൽ നിന്ന് 816 ആയി വർധിപ്പിച്ച് സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുക എന്നതായിരുന്നു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എന്നാൽ സീറ്റുകൾ വർധിപ്പിക്കുന്നതിനെ പ്രതിപക്ഷം ശക്തമായി എതിർത്തു. നിലവിലുള്ള സീറ്റുകള്‍ വച്ച് 2023ൽ പാസാക്കിയ വനിതാ സംവരണം നടപ്പാക്കണമെന്നാണ് അവരുടെ ആവശ്യം..
ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു. ഇന്നത്തെ പ്രസംഗത്തിൽ വിഷയത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാട് കൂടുതൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.












































