ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധം പാളുന്നതായി റിപ്പോർട്ടുകൾ. പുതിയ നാവിക ഉപരോധം ഏർപ്പെടുത്തിയ ശേഷം ഒരു ഇറാനിയൻ കപ്പൽ പോലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയിട്ടില്ലെന്ന അമേരിക്കൻ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയുടെ ഉപരോധത്തെയും കടുത്ത നിരീക്ഷണങ്ങളെയും വെല്ലുവിളിച്ച് 34 ഇറാനിയൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി അന്താരാഷ്ട്ര മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഷിപ്പിംഗ് ഡാറ്റാ ഏജൻസിയായ വോർടെക്സയെ (Vortexa) ഉദ്ധരിച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. മേഖലയിൽ അമേരിക്കൻ സൈന്യത്തിന്റെ കടുത്ത നിരീക്ഷണം നിലനിൽക്കെയാണ് ഇറാൻ കപ്പലുകൾ ഈ സുപ്രധാന ജലപാതയിലൂടെ തടസ്സമില്ലാതെ സഞ്ചരിച്ചത്.
ഇറാന്റെ എണ്ണവ്യാപാരവും ചരക്കുനീക്കവും പൂർണ്ണമായും തടയാൻ ലക്ഷ്യമിട്ടാണ് അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അമേരിക്കൻ നാവിക സേനയുടെ കണ്ണുവെട്ടിച്ച് ഇത്രയധികം കപ്പലുകൾ കടന്നുപോയത് യുഎസ് ഇന്റലിജൻസിനും പ്രതിരോധ സംവിധാനങ്ങൾക്കും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടയാൻ തങ്ങൾക്ക് സാധിക്കുമെന്ന അമേരിക്കയുടെ ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെയാണ് ഇറാന്റെ ഈ പുതിയ നീക്കം പുറംലോകമറിയുന്നത്.








































