ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ വോട്ടർമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. “ഒരു തലമുറയ്ക്കുള്ള വോട്ട്” എന്ന ചിന്തയാണ് ഈ ഉയർന്ന പങ്കാളിത്തത്തിന് പിന്നിലെന്നാണ് സ്റ്റാലിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൾ പ്രകാരം 85.03 ശതമാനം പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് പോളിങ് 80 ശതമാനം കടക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏകദേശം 11 ശതമാനം വർധനയും 25 ലക്ഷത്തോളം അധിക വോട്ടുകളും രേഖപ്പെടുത്തിയതായി കമീഷൻ അറിയിച്ചു.
വോട്ട് ശതമാനത്തിൽ സ്ത്രീകളാണ് മുന്നിൽ എന്നതാണ് ശ്രദ്ധേയമായ വസ്തുത. പോളിങ് വർധനയിൽ “വിജയ് ഫാക്ടർ ഇല്ല” എന്ന നിലപാടിലാണ് ഡി.എം.കെ. “സ്റ്റാലിൻ 2.0” ഉറപ്പാണെന്നും പാർട്ടി അവകാശപ്പെട്ടു. മറുവശത്ത്, ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും അധികാരം തിരിച്ചുപിടിക്കുമെന്നുമാണ് AIADMKയുടെ നിലപാട്.
അതേസമയം, പോളിങ് വർധനയ്ക്ക് “വിജയ് ഫാക്ടറാണ് കാരണം” എന്നുമാണ് ടിവികെ പ്രതികരണം. ഫലം വരുമ്പോൾ അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്നും അവർ വ്യക്തമാക്കി.
പോളിങ് ദിനത്തിൽ വലിയ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ആദ്യ മണിക്കൂറുകളിൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര കണ്ടു. തെക്കൻ ജില്ലകളും നീലഗിരിയും ഒഴികെ മിക്ക സ്ഥലങ്ങളിലും വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് തന്നെ 2021ലെ പോളിങ് കണക്ക് മറികടന്നു.
സ്ത്രീ വോട്ടർമാർ പങ്കാളിത്തത്തിൽ പുരുഷന്മാരെ മറികടന്നതും ശ്രദ്ധേയമായി. കഴിഞ്ഞ തവണ 60 ശതമാനത്തിലും താഴെ പോളിങ് രേഖപ്പെടുത്തിയ ചെന്നൈയിൽ ഇത്തവണ 80 ശതമാനം കടന്നു. എം.കെ. സ്റ്റാലിൻ കുടുംബസമേതം തെയ്നാംപേട്ടിലെ എസ്.ഐ.ഇ.ടി കോളേജിൽ വോട്ട് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി എടപ്പാടിയിൽ വോട്ട് ചെയ്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് അവകാശപ്പെട്ടു. വിജയ് തന്റെ പാർട്ടി രൂപീകരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ നീലാങ്കരയിൽ വോട്ട് രേഖപ്പെടുത്തി.
ആകെ അഞ്ച് കോടി 73 ലക്ഷം വോട്ടർമാരുള്ള തമിഴ്നാട്ടിൽ, ഉയർന്ന പോളിങ് ശതമാനം ഭരണമാറ്റത്തിന്റെ സൂചനയാണോ അതോ അധികാരത്തുടർച്ചയാണോ എന്നതിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളാണ് ഉയരുന്നത്.











































