വാഷിങ്ങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതോടെ ആഗോള എണ്ണവിപണിയിൽ വലിയ ചലനം. ഞായറാഴ്ച നടന്ന രണ്ടാംഘട്ട ചർച്ച ഫലപ്രദമാകാതെ പിരിഞ്ഞതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില രണ്ട് ശതമാനത്തിലധികം ഉയർന്നു. നിലവിൽ ബാരലിന് 107.35 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള നിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനകം തന്നെ എണ്ണവിലയിൽ 47 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിൽ ഇസ്‌ലാമാബാദിൽ നടന്ന രണ്ടാംഘട്ട ചർച്ചയും അനിശ്ചിതത്വത്തിലായതാണ് ക്രൂഡ് ഓയിൽ വില വർധിക്കാനുള്ള പ്രധാന കാരണം. ഇറാനിലെ ആണവ പദ്ധതികളെക്കുറിച്ചും ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള തർക്കങ്ങളാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്.
നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിന് ശേഷം ട്രംപ് ഭരണകൂടം ഹുർമുസിൽ ഉപരോധം ഏർപ്പെടുത്തിയത് ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ഇരിക്കെ, പുതിയ കരാറിൽ എത്തുന്നതിലെ പരാജയം മധ്യേഷ്യയിൽ വീണ്ടും സംഘർഷം കടുക്കുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇത് ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്ന ഭീതിയിലാണ് നിക്ഷേപകർ.
യൂറോപ്പിലും അമേരിക്കയിലും രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും ഏഷ്യൻ ഓഹരി വിപണികൾ ഈ പ്രതിസന്ധിയെ അവഗണിച്ചുള്ള മുന്നേറ്റം പ്രകടമാകുന്നുണ്ട്. തിങ്കളാഴ്ച വിപണി തുറന്നപ്പോൾ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഓഹരി സൂചികകൾ നേട്ടത്തിലാണ്. ജപ്പാനിലെ നിക്കി 225 (Nikkei 225) സൂചിക രാവിലെ 0.4 ശതമാനം നേട്ടം കൈവരിച്ചതോടൊപ്പം കൊറിയൻ വിപണിയായ കോസ്‌പി (KOSPI) 1.5 ശതമാനം എന്ന മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്.
സാങ്കേതിക മേഖലയിലെ കമ്പനികളുടെ മികച്ച പ്രവർത്തനവും എ.ഐ രംഗത്തെ നിക്ഷേപ താൽപ്പര്യവുമാണ് ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഏഷ്യൻ വിപണികളെ പിടിച്ചുനിർത്തുന്നത്. എണ്ണവില വർധനവ് ഇന്ത്യയടക്കമുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ വരും ദിവസങ്ങളിൽ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സമാധാന ശ്രമങ്ങൾ ഇനിയും വൈകുകയാണെങ്കിൽ ക്രൂഡ് ഓയിൽ വില ബാരലിന് $110 കടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.









































