ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ നീക്കമൊരുക്കുന്നതായി റിപ്പോർട്ട്. മേയ് 15ന് മുമ്പ് തന്നെ വില വർധിപ്പിച്ചേക്കാമെന്നാണ് സൂചന. ലിറ്ററിന് ഏകദേശം 4 മുതൽ 5 രൂപ വരെ വർധനവുണ്ടാകാനിടയുണ്ട്. ഗാർഹിക എൽ.പി.ജി സിലിണ്ടർ വിലയും 40 മുതൽ 50 രൂപ വരെ ഉയരാനിടയുണ്ട്.
വാണിജ്യ സിലിണ്ടറുകളുടെ വില ഇതിനകം തന്നെ മേയ് ഒന്നിന് വൻതോതിൽ ഉയർന്നിരുന്നു. ഇതോടെ ഹോട്ടൽ-റസ്റ്റോറന്റ് മേഖല വലിയ സാമ്പത്തിക സമ്മർദ്ദത്തിലായി. തുടർച്ചയായ വിലവർധന ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും തിരിച്ചടിയായി.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതിനെ തുടർന്ന് എണ്ണക്കമ്പനികൾ പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടം നേരിടുന്നുവെന്നാണ് വിവരം. ഇന്ധനവില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് കമ്പനികൾ.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശക്തമായതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളറായി ഉയർന്നു. ഹുർമുസ് കടലിടുക്ക് വഴി ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണവിതരണമാണ് നടക്കുന്നത്. ഇവിടെ ഉണ്ടായ അനിശ്ചിതത്വവും ഷിപ്പിങ് അപകടസാധ്യതകളും ആഗോള ഊർജ്ജ വിപണിയെ ബാധിച്ചിരിക്കുകയാണ്.
അതേസമയം, ആഭ്യന്തര എൽ.പി.ജി ഉൽപ്പാദനം പ്രതിദിനം 36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി വർധിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഉപഭോക്താക്കളെ സംരക്ഷിക്കാൻ മുൻപ് പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചതായും അധികൃതർ വ്യക്തമാക്കി.
ഇന്ധനവില വർധന ചരക്കുനീക്കച്ചെലവുകൾ ഉയർത്തുകയും അതുവഴി അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കുകയും ചെയ്യും. പെട്രോൾ-ഡീസൽ വാഹനങ്ങളിൽ ആശ്രയിക്കുന്ന സാധാരണക്കാർക്കും ഇത് കൂടുതൽ സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്നാണ് ആശങ്ക.













































