തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, വോട്ടെണ്ണൽ നടപടികൾ കൃത്യമായി പാലിക്കണമെന്ന് നിർദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. രത്തൻ യു. ഖേൽക്കർ രംഗത്ത്. സമയം വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, ധൃതി കാണിക്കാതെ എല്ലാ ഘട്ടങ്ങളും സൂക്ഷ്മമായി പരിശോധിച്ചശേഷം മാത്രമേ അടുത്ത നടപടികളിലേക്ക് കടക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് പോസ്റ്റൽ വോട്ടുകളിലൂടെ ആരംഭിക്കും. തുടർന്ന് അരമണിക്കൂറിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകൾ എണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ പ്രക്രിയയിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തെരഞ്ഞെടുപ്പ് നിരീക്ഷകരും സാന്നിധ്യത്തിൽ വിഡിയോഗ്രഫി ഉപയോഗിച്ചാണ് സ്‌ട്രോങ് റൂമുകൾ തുറക്കുക. രാവിലെ ഏഴ് മണിയോടെ ഈ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
മാധ്യമപ്രവർത്തകർക്ക് അനുവദിച്ച പാസുകൾ ഉപയോഗിച്ച് വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ നിശ്ചിത മേഖലകളിൽ പ്രവേശനം ലഭിക്കും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് നിരീക്ഷകർക്ക് കൈമാറാനോ, അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ 1950 ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാനോ സാധിക്കും.
വോട്ടെണ്ണൽ പ്രക്രിയ പൂർണമായും സുതാര്യവും വിശ്വസനീയവുമായി നടത്തുന്നതിനാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.









































