കൊല്ലം: രാഷ്ട്രീയമായി അധികം ശ്രദ്ധിക്കപ്പെടാത്ത ചാത്തന്നൂർ മണ്ഡലത്തിൽ അപ്രതീക്ഷിത അട്ടിമറി വിജയം നേടി ബി.ജെ.പി. എൻ.ഡി.എ സ്ഥാനാർഥിയായ ബി.ബി. ഗോപകുമാർ നാലായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റും ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റുമായ ഗോപകുമാറിന്റെ വിജയം മണ്ഡലത്തിന്റെ രാഷ്ട്രീയ ഗണിതം തന്നെ മാറ്റിമറിച്ചു.
സി.പി.ഐയുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ചാത്തന്നൂരിൽ ഇത്തവണ ത്രികോണ പോരാട്ടമാണ് നടന്നത്. എന്നാൽ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും പ്രചാരണത്തിലെ ദൗർബല്യവും ഇടതുപക്ഷത്തിന് തിരിച്ചടിയായി. സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ആർ. രാജേന്ദ്രനെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടിക്കുള്ളിൽ പോലും അസന്തോഷം നിലനിന്നിരുന്നു.
ബി.ജെ.പി ഏറെ മുമ്പ് തന്നെ എ-ക്ലാസ് മണ്ഡലമായി തിരിച്ചറിഞ്ഞ ചാത്തന്നൂരിൽ ശക്തമായ പ്രചാരണമാണ് നടത്തിയിരുന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ള നേതാക്കളടക്കം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് വീടുതോറും പ്രചാരണം നടത്തി. നേമത്ത് പരാജയപ്പെട്ടാലും ചാത്തന്നൂർ പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി പ്രവർത്തിച്ചത്. മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയായ ഗോപകുമാറിന്റെ പ്രാദേശിക സ്വാധീനവും പാർട്ടിക്ക് ഗുണമായി.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി ഇത്തവണ ശക്തമായ തയ്യാറെടുപ്പോടെയാണ് രംഗത്തെത്തിയത്. അതേസമയം, ഇടതുപക്ഷത്തിന്റെ മന്ദഗതിയിലുള്ള പ്രചാരണം ‘ഡീൽ’ സംശയങ്ങൾക്കും വഴിവച്ചു. മണ്ഡലത്തിൽ ആവശ്യമായ രീതിയിൽ പ്രവർത്തന സജ്ജീകരണം ഉണ്ടായില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
സാമുദായിക സമവാക്യങ്ങൾ നിർണായകമായ മണ്ഡലമായ ചാത്തന്നൂരിൽ ഈഴവ-നായർ വോട്ടുകളുടെ പുനർക്രമീകരണവും ഫലത്തിൽ നിർണായകമായി. എല്ലാ പ്രധാന സ്ഥാനാർഥികളും ഒരേ സമുദായത്തിൽപ്പെട്ടവരായിരുന്നതും വോട്ടുകളുടെ വിഭജനത്തിന് കാരണമായി.
യു.ഡി.എഫ് സ്ഥാനാർഥിയായ കെ.പി.സി.സി സെക്രട്ടറി സൂരജ് രവിക്ക് വ്യക്തിപരമായി മികച്ച പ്രതിച്ഛായ ഉണ്ടായിരുന്നെങ്കിലും പാർട്ടിയുടെ ദുർബലമായ അടിത്തറയും ‘കെട്ടിയിറക്കിയ സ്ഥാനാർഥി’ എന്ന വിമർശനവും തിരിച്ചടിയായി. മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ യു.ഡി.എഫിന് സാധിച്ചില്ല.
മൂന്നു തവണ തുടർച്ചയായി വിജയിച്ച ജി.എസ്. ജയലാലിന്‍റെ പിന്‍ഗാമിയായി എത്തിയ സി.പി.ഐയ്ക്ക് ഈ തോൽവി വലിയ തിരിച്ചടിയാണ്. ചാത്തന്നൂരിലെ ഈ വിജയം ബി.ജെ.പിക്ക് കേരള രാഷ്ട്രീയത്തിൽ പുതിയ ആത്മവിശ്വാസം നൽകുന്നതായി വിലയിരുത്തപ്പെടുന്നു.









































