ഇടുക്കി: കാൽനൂറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ആധിപത്യത്തിന് വിരാമമിട്ട് ഉടുമ്പൻചോലയിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സേനാപതി വേണുവിന് ചരിത്ര വിജയം. സി.പി.എം ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തിൽ 20,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വേണു വിജയം നേടിയിരിക്കുന്നത്.
2001 മുതൽ തുടർച്ചയായി ഇടതുപക്ഷം കൈവശം വച്ചിരുന്ന മണ്ഡലത്തിൽ ഇത്തവണ രാഷ്ട്രീയ കാറ്റ് പൂർണ്ണമായും മാറിയിരിക്കുകയാണ്. കെ.കെ. ജയചന്ദ്രനും എം.എം. മണിയും മാറിമാറി പ്രതിനിധീകരിച്ചിരുന്ന ഈ മണ്ഡലം ഇടതുപക്ഷത്തിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടകളിലൊന്നായിരുന്നു. എന്നാൽ ആ കോട്ടയാണ് ഇപ്പോൾ തകർന്നടിഞ്ഞത്.
സേനാപതി വേണുവിന് ഇത് മധുര പ്രതികാരവും കൂടിയാണ്. 2016ൽ എം.എം. മണിക്കെതിരെ വെറും 1,109 വോട്ടിന് പരാജയപ്പെട്ടിരുന്ന വേണു, ഇത്തവണ അതേ മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയം നേടി. 2021ൽ എം.എം. മണി 38,305 വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് ഈ വലിയ തിരിച്ചടി സംഭവിച്ചിരിക്കുന്നത്.
സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ മാറ്റങ്ങളും എൽ.ഡി.എഫിന് തിരിച്ചടിയായി. ജനപ്രിയനായ എം.എം. മണിയെ മാറ്റി കെ.കെ. ജയചന്ദ്രനെ മത്സരിപ്പിച്ചതിൽ പാർട്ടിക്കുള്ളിൽ തന്നെ അസന്തോഷമുണ്ടായിരുന്നു. ഈ അസന്തോഷം ഒരു വിഭാഗം വോട്ടർമാരെ യു.ഡി.എഫിലേക്ക് വഴിമാറാൻ കാരണമായെന്നാണ് വിലയിരുത്തൽ.
ഉയർന്ന പോളിങ് ശതമാനവും (79.51%) ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. പ്ലാന്റേഷൻ മേഖലകളിൽ സാധാരണ ഇടതുപക്ഷത്തിന് അനുകൂലമായ ഉയർന്ന പോളിങ് ഇത്തവണ യു.ഡി.എഫിന് അനുകൂലമായി മാറി.
വന്യജീവി-മനുഷ്യ സംഘർഷം, കൃഷിനാശം, അപര്യാപ്തമായ നഷ്ടപരിഹാരം, ഭൂമിയുടെ പട്ടയ പ്രശ്നങ്ങൾ എന്നിവ മണ്ഡലത്തിൽ വലിയ രാഷ്ട്രീയ ചർച്ചയായി. ഈ വിഷയങ്ങൾ യു.ഡി.എഫ് ശക്തമായി ഉയർത്തിപ്പിടിച്ചതും ഫലത്തിൽ നിർണായകമായി.
കുടിയേറ്റ കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും വോട്ടുകളിൽ ഉണ്ടായ മാറ്റവും യുവ വോട്ടർമാരുടെ സമീപന വ്യത്യാസവും ഇടതുപക്ഷത്തിന് തിരിച്ചടിയായി. വോട്ടർ പട്ടിക ശുദ്ധീകരണവും എൽ.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളിൽ കുറവ് വരുത്തിയെന്ന വിലയിരുത്തലുമുണ്ട്.
കാൽനൂറ്റാണ്ടിന് ശേഷം കോൺഗ്രസ് ഈ മണ്ഡലം തിരിച്ചുപിടിച്ചതോടെ ഉടുമ്പൻചോലയിലെ ഈ വിജയം കേരളത്തിലെ യു.ഡി.എഫ് തരംഗത്തിന് വലിയ കരുത്ത് നൽകുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.










































