തിരുവനന്തപുരം: ഈ വർഷത്തെ അക്ഷയ തൃതീയ ഏപ്രിൽ 19ന് ആചരിക്കപ്പെടും. സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്ന ഈ ദിനം, സ്വർണ വ്യാപാര മേഖലയ്ക്ക് വലിയ ഉണർവ്വ് നൽകുമെന്നാണ് വിലയിരുത്തൽ.
വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് (ചാന്ദ്രദിനം) അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്.
വരൾച്ചയിൽ നിന്നും ഭൂമിക്ക് സാന്ത്വന സ്പർശമായി ഭഗീരഥ മുനിയുടെ തപസിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഒഴുകിയെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് വിശ്വാസം.
ബലഭദ്രൻ ജനിച്ച ദിവസം കൂടിയാണ് അക്ഷയ് തൃതീയ. ഈ ദിനത്തിൽ ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി കരുതുന്നു.
അക്ഷയ തൃതീയ നാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതന കാലം മുതലേ വിശ്വാസമുണ്ട്. അക്ഷയ് തൃതീയ നാളിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രത്യേക പൂജകളും ചടങ്ങുകളും നടത്തുന്നു.
കേരളത്തിലെ ചെറുതും വലുതുമായ ഏകദേശം 12,000 സ്വർണ വ്യാപാര സ്ഥാപനങ്ങൾ അക്ഷയ തൃതീയയെ വരവേൽക്കാൻ തയ്യാറായിട്ടുണ്ട്. തൃശ്ശൂരിൽ നടന്ന ബയർ-സെല്ലർ മീറ്റിലൂടെ പുതിയ ആഭരണ ശേഖരങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 55% വരെ വില വർധന ഉണ്ടായിട്ടും സ്വർണത്തിന് ആവശ്യത്തിൽ കുറവുണ്ടാകില്ലെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. മുൻകൂട്ടി ബുക്കിംഗ് നടത്തിയവരടക്കം ഏകദേശം 5 ലക്ഷത്തോളം കുടുംബങ്ങൾ സ്വർണം വാങ്ങാൻ എത്തുമെന്നാണ് കണക്കാക്കുന്നത്.
സ്വർണം ഒരു ആഭരണമായി മാത്രമല്ല, ദീർഘകാല നിക്ഷേപമായും കണക്കാക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തവണയും വിപണി സജീവമാകുമെന്ന് Kerala Gold and Silver Merchants Association സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ വ്യക്തമാക്കി.
പരമ്പരാഗത ഉത്സവാഭരണങ്ങളോടെയും വിപുലമായ ഓഫറുകളോടെയും അക്ഷയ തൃതീയയെ വരവേൽക്കാനാണ് വ്യാപാര മേഖല ഒരുങ്ങുന്നത്.






































