ദുബായ് — നഗരത്തിലെ റോബോടാക്സികൾ ആകെ 40 ലക്ഷം കിലോമീറ്റർ യാത്ര പൂർത്തിയാക്കി. സർവീസ് ആരംഭിച്ചതിനുശേഷം 7,613 യാത്രക്കാരാണ് റോബോടാക്സികളിൽ യാത്ര ചെയ്തത്. നഗരത്തിലെ 25 ശതമാനം ഗതാഗതവും 2030-ഓടെ ഡ്രൈവർരഹിതമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന നാഴികക്കല്ലാണിത്.
റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം നിലവിൽ 144 വാഹനങ്ങളടങ്ങിയതാണ് റോബോടാക്സി ശൃംഖല. ഇതിൽ 48 വാഹനങ്ങൾ നിലവിൽ നിരത്തിലിറങ്ങുന്നുണ്ട്. പ്രതിദിനം ശരാശരി 50 ട്രിപ്പുകൾ പൂർത്തിയാക്കുന്ന ഈ സർവീസിന് 97 ശതമാനം ഉപഭോക്തൃ സംതൃപ്തി രേഖപ്പെടുത്താൻ സാധിച്ചു.

ദുബായിലെ ജനസംഖ്യ 40 ലക്ഷം പിന്നിട്ടതോടെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. 2026-ന്റെ ആദ്യ പകുതിയിൽ മാത്രം 34.8 കോടി യാത്രക്കാരാണ് ദുബായിലെ പൊതുഗതാഗത മാർഗ്ഗങ്ങളെ ആശ്രയിച്ചത്. പ്രതിദിനം ശരാശരി 19 ലക്ഷം ആളുകളാണ് നഗരത്തിലെ വിവിധ ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത്.
സ്വയം നിയന്ത്രിത വാഹന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ചൈനീസ് കമ്പനികളായ ബൈഡുവിന്റെ അപ്പോളോ ഗോ, വീറൈഡ്, പോണി.എഐ എന്നിവരുമായി സഹകരിച്ചാണ് ആർ.ടി.എ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ആഗോള റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ യൂബറുമായും ആർ.ടി.എ കൈകോർത്തു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത മേഖലകളിൽ യൂബർ ആപ്പ് വഴി അപ്പോളോ ഗോ ഡ്രൈവർരഹിത ടാക്സികൾ ബുക്ക് ചെയ്യാൻ സാധിക്കും. ന്യൂ ഹൊറൈസൺ ലക്ഷ്വറി ട്രാൻസ്പോർട്ടിനാണ് പ്രാദേശിക ഫ്ലീറ്റ് നടത്തിപ്പ് ചുമതല.
റോഡ് സുരക്ഷയും സാങ്കേതിക കൃത്യതയും ഉറപ്പുവരുത്തി നിശ്ചിത മേഖലകളിലാണ് നിലവിൽ സർവീസ് നടത്തുന്നത്. പരീക്ഷണങ്ങൾ വിജയിക്കുന്ന മുറയ്ക്ക് കൂടുതൽ നഗരഭാഗങ്ങളിലേക്ക് ഡ്രൈവർരഹിത ടാക്സി സർവീസ് വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.










