2,267 അപേക്ഷകൾ പരിശോധിച്ചു; നിയമത്തിനൊപ്പം മനുഷ്യരുടെ സാഹചര്യങ്ങൾക്കും പരിഗണന
ദുബായ്: അസാധാരണമായ വ്യക്തിഗത സാഹചര്യങ്ങളിൽപ്പെട്ടവരുടെ അപേക്ഷകൾ പരിഗണിച്ച് 2026ന്റെ ആദ്യ ആറുമാസത്തിനിടെ 1,295 മാനുഷിക കേസുകൾക്ക് അംഗീകാരം നൽകിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.
ഇക്കാലയളവിൽ മാനുഷിക കേസുകൾക്കായുള്ള ജി ഡി ആർ എഫ് എ സമിതി 2,267 അപേക്ഷകളാണ് പരിശോധിച്ചത്. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനൊപ്പം അംഗീകരിച്ച മാനുഷിക പരിഗണനാ മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കേസുകൾ പരിശോധിച്ചത്.

അസാധാരണ സാഹചര്യങ്ങളിൽപ്പെട്ടവരുടെ അപേക്ഷകളാണ് സമിതി പരിഗണിക്കുന്നത്. അപേക്ഷകന്റെ വ്യക്തിഗത സാഹചര്യം, പ്രശ്നത്തിന്റെ ഗൗരവം, ലഭ്യമായ രേഖകളും തെളിവുകളും തുടങ്ങിയവ വിശദമായി പരിശോധിച്ച ശേഷമാണ് സഹായം നൽകാനാകുമോ, മറ്റ് അനുയോജ്യമായ പരിഹാരം കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്.സാധാരണ നടപടിക്രമങ്ങളിൽ ഉൾപ്പെടാത്ത പ്രത്യേക സാഹചര്യങ്ങളോട് ആവശ്യമായ രീതിയിൽ പ്രതികരിക്കുമ്പോഴും നീതിയും സുതാര്യതയും നിയമപാലനവും ഉറപ്പാക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് ജി ഡി ആർ എഫ് എ വ്യകതമാക്കി
ജനങ്ങളെ സർക്കാർ തീരുമാനങ്ങളുടെ കേന്ദ്രത്തിൽ നിർത്തുന്ന ദുബായിയുടെ ഭരണ സമീപനത്തിന്റെ ഭാഗമാണ് മാനുഷിക കേസുകൾ പരിഗണിക്കുന്നത്. അതേസമയം രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ് : ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു:
ഒരു സർക്കാർ നേട്ടത്തിന്റെ മൂല്യം നൽകുന്ന സേവനങ്ങളുടെ എണ്ണത്തിൽ മാത്രം അളക്കാനാവില്ല. ആ സേവനങ്ങൾ മനുഷ്യരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന യഥാർഥ മാറ്റമാണ് പ്രധാനപ്പെട്ടത്. ഓരോ അപേക്ഷയ്ക്കും പിന്നിൽ കേൾക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ശ്രദ്ധാപൂർവം പരിഗണിക്കപ്പെടുകയും ചെയ്യേണ്ട ഒരു വ്യക്തിയുടെ കഥയുണ്ട്-അൽ മർറി പറഞ്ഞു.ഓരോ മാനുഷിക കേസിനെയും വലിയ ഉത്തരവാദിത്തമായാണ് ജിഡിആർഎഫ്എ ദുബായ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ കേസും സൂക്ഷ്മമായി പരിശോധിച്ച് സാധ്യമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു. മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനൊപ്പം, അസാധാരണ സാഹചര്യങ്ങളിൽപ്പെട്ടവർക്ക് നിയമത്തിന്റെ പരിധിയിൽ ഉത്തരവാദിത്തത്തോടെയും ആവശ്യമായ ഇളവോടെയും പരിഗണന നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവരുടെ ആവശ്യങ്ങളോട് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കുന്നതിനായി മാനുഷിക കേസുകൾ കൈകാര്യം ചെയ്യുന്ന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.നിയമം പാലിക്കുന്നതിനൊപ്പം മനുഷ്യരുടെ പ്രയാസങ്ങൾക്കും പരിഗണന നൽകുക — ഇതാണ് ദുബായ് മുന്നോട്ടുവയ്ക്കുന്ന മാനുഷിക സമീപനമെന്ന് ജി ഡി ആർ എഫ് എ വിശദീകരിച്ചു










