ദുബായ്: രാജകുമാരിയുടെ വേഷം കെട്ടി സുഗന്ധദ്രവ്യ വ്യാപാരിയെ കബളിപ്പിച്ച് 12 ദശലക്ഷം ദിർഹം (1.2 കോടി ദിർഹം) വിലമതിക്കുന്ന അപൂർവ ലക്ഷ്വറി ഊദ് തട്ടിയെടുത്ത എട്ടംഗ സംഘത്തെ ദുബൈ പൊലീസ് അതിവേഗം പിടികൂടി. സ്ത്രീ ഉൾപ്പെടെ മുഴുവൻ പ്രതികളെയും പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
പൊലീസ് അന്വേഷണ പ്രകാരം, തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ ആദ്യം പ്രമുഖ ഊദ് വ്യാപാരിയെ സമീപിക്കുകയായിരുന്നു. ദുബൈ സന്ദർശിക്കുന്ന ഒരു പ്രമുഖ രാജകുമാരിക്ക് അത്യപൂർവവും വിലപിടിപ്പുള്ളതുമായ ഊദ് വാങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് അവർ വ്യാപാരിയുടെ വിശ്വാസം നേടിയെടുത്തു.
ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപാരി ദിവസങ്ങൾ ചെലവഴിച്ച് കോടിക്കണക്കിന് ദിർഹം വിലമതിക്കുന്ന പ്രത്യേക ഊദ് ശേഖരം തയ്യാറാക്കി. പിന്നീട് രാജകുമാരിയെ നേരിൽ കാണുന്നതിനായി ഒരു ആഡംബര വില്ലയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. വാടകയ്‌ക്കെടുത്ത വില്ലയിൽ രാജകുമാരിയായി അഭിനയിച്ച സ്ത്രീ ഉൾപ്പെടെയുള്ള സംഘാംഗങ്ങൾ കാത്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
വലിയ ബാഗുകളിലായി കൊണ്ടുവന്ന അപൂർവ ഊദ് പരിശോധനയ്ക്കായി കൈപ്പറ്റിയ സംഘം, രഹസ്യമായി യഥാർഥ ഊദ് മാറ്റി പകരം സാധാരണ വിറകുകഷണങ്ങൾ നിറച്ചതായി പൊലീസ് കണ്ടെത്തി. ഇടപാട് അടുത്ത ദിവസം പൂർത്തിയാക്കാമെന്ന് പറഞ്ഞ് ബാഗുകൾ തിരികെ നൽകി വ്യാപാരിയെ മടക്കി അയക്കുകയായിരുന്നു.
എന്നാൽ പിറ്റേന്ന് പ്രതികളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ എല്ലാ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സംശയം തോന്നി ബാഗുകൾ പരിശോധിച്ച വ്യാപാരി, കോടികളുടെ വിലമതിക്കുന്ന ഊദിന് പകരം വിറകുകഷണങ്ങളാണുള്ളതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് അദ്ദേഹം ദുബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ദുബൈ പൊലീസ്, ആധുനിക സാങ്കേതിക സംവിധാനങ്ങളുടെയും നിരീക്ഷണ ശൃംഖലയുടെയും സഹായത്തോടെ പ്രതികളെ മണിക്കൂറുകൾക്കകം തിരിച്ചറിഞ്ഞു. 12 മണിക്കൂറിനുള്ളിൽ തന്നെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും മോഷണ വസ്തുക്കളുടെ വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു.
വൻ സാമ്പത്തിക തട്ടിപ്പുകൾക്കും സംഘടിത കുറ്റകൃത്യങ്ങൾക്കും എതിരെ ദുബൈ പൊലീസ് സ്വീകരിക്കുന്ന അതിവേഗ നടപടികളുടെ മറ്റൊരു ഉദാഹരണമായാണ് ഈ കേസിനെ വിലയിരുത്തുന്നത്.













































